റയ്യാന്‍ സ്്റ്റേഡിയം നിര്‍മാണം : എല്‍ ആന്‍റ് ടി അടങ്ങിയ ഇന്ത്യന്‍-ഖത്തരി സംയുക്ത സംരംഭകര്‍ക്ക്

ദോഹ: 2022 ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് വേദിയാകുന്ന റയ്യാന്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മാണ കരാര്‍ ഇന്ത്യന്‍ കമ്പനിയായ ലാര്‍സന്‍ ആന്‍റ്  ടൂബ്രോ (എല്‍ ആന്‍റ്  ടി) ഉള്‍പ്പെട്ട സംയുക്ത സംരംഭകര്‍ക്ക്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ എല്‍ ആന്‍റ് ടി യുടെ കൂടെ ഖത്തരി കമ്പനിയായ അല്‍ ബലാഗ് ട്രേഡിങ് ആന്‍റ് കോണ്‍ട്രാക്ടിങ് കമ്പനിക്കാണ് നിര്‍മാണ ചുമതല. നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സുപ്രീം കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ അല്‍ ബിദ ടവറില്‍ നടന്ന ചടങ്ങില്‍ റയ്യാന്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മാണ കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. സ്റ്റേഡിയത്തിന്‍െറ നിര്‍മാണവും പൂര്‍ത്തീകരണവുമടങ്ങുന്നതാണ് കരാര്‍. 
റയ്യാന്‍ സ്റ്റേഡിയത്തിന്‍െറ പ്രധാന കരാറുകാരെ തെരെഞ്ഞെടുത്തത് ലോകകപ്പിലേക്കുള്ള പ്രയാണത്തില്‍ പ്രധാന നാഴികക്കല്ലാണെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. എണ്ണവിലയുടെ തകര്‍ച്ച മൂലം മിഡില്‍ ഈസ്റ്റിലെ നിര്‍മാണ കമ്പോളത്തില്‍ നിന്ന് താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനിയായ എല്‍ ആന്‍റ് ടി യെ സംബന്ധിച്ചടത്തോളം റയ്യാന്‍ സ്റ്റേഡിയത്തിന്‍െറ പ്രധാന കരാറുകാരായി തെരെഞ്ഞെടുക്കപ്പെട്ടത് പ്രധാനനേട്ടമാണ്. 135 ദശലക്ഷം ഡോളറിനാണ് അല്‍ ബലാഗുമായി ചേര്‍ന്ന് എല്‍ ആന്‍റ് ടി കരാറിലത്തെിയത്. നിര്‍മാണ രംഗത്തെ ഇന്ത്യന്‍ ഭീമനായ എല്‍ ആന്‍റ് ടി നിലവില്‍ ഖത്തറിലെ പ്രധാന ഗതാഗത പദ്ധതിയായ മെട്രോ റെയിലിന്‍െറ നിര്‍മാണത്തിലും ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഏഷ്യയിലും മിഡിലീസ്റ്റിലും രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനായി വലിയ പദ്ധതികള്‍ ലഭിക്കുന്നതിന് ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം കമ്പനിയുടെ എക്സിക്യുട്ടീവ് ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. 
ഖത്തറിലെ കടുത്ത ചൂടിനെ പ്രതിരോധിക്കുന്നതിനാവശ്യമായ ശീതീകരണ സംവിധാനം കൂടി ചേര്‍ന്നതാണ് റയ്യാന്‍ സ്റ്റേഡിയം. ലോകകപ്പ് സമയത്ത്  40,000 കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇരിപ്പിടങ്ങള്‍ 21,000 ആക്കി ചുരുക്കും. 
എല്‍ ആന്‍റ് ടിയെ സംബന്ധിച്ച് ഇത് അഭിമാനത്തിന്‍്റെ നിമിഷമാണെന്ന് ഖത്തര്‍ എല്‍ ആന്‍റ് ടി ചീഫ് എക്സിക്യൂട്ടിവ് ജെന്‍സ് ഹക്ഫെല്‍റ്റ് വ്യക്തമാക്കി. 
പങ്കാളികളായ അല്‍ബലാഗുമായി ചേര്‍ന്ന് റയ്യാന്‍  സ്റ്റേഡിയത്തിന്‍െറ നിര്‍മാണത്തില്‍ ഭാഗഭാക്കാകുന്നതിലൂടെ മിഡിലീസ്റ്റില്‍ നടക്കാനിരിക്കുന്ന ചരിത്രസംഭവത്തില്‍ പങ്കാളികളാകാന്‍ സാധിക്കുകയാണെന്നും സുപ്രീം കമ്മിറ്റിയുടെ വിശ്വാസ്യത കണക്കിലെടുത്ത് റയ്യാന്‍ സ്റ്റേഡിയത്തിന്‍െറ നിര്‍മാണം വിജയകരമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.