ദോഹ: ഗ്ളോബല്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി (ഗെയില്‍) ചേര്‍ന്ന് പാകിസ്താനിലേക്കുള്ള പ്രകൃതി വാതക കയറ്റുമതിയില്‍ വര്‍ധനവ് വരുത്താന്‍ ഖത്തര്‍ ഗ്യാസ് തീരുമാനിച്ചു.
വര്‍ഷത്തില്‍ 130 ലക്ഷം ടണ്‍ പ്രകൃതിവാതകം കയറ്റിയയച്ചിരുന്ന സ്ഥാനത്ത് 230 ദശലക്ഷം ടണ്‍ പ്രകൃതി വാതകം കയറ്റുമതി ചെയ്യും. ഗെയിലുമയാി ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില്‍പന, വാങ്ങല്‍ കരാര്‍ ഒപ്പിട്ടതിന്‍െറ അടിസ്ഥാനത്തിലാണിതെന്ന് ലോകത്തിലെ മുന്‍നിര പ്രകൃതി വാതക കമ്പനിയായ ഖത്തര്‍ ഗ്യാസ് അറിയിച്ചു.
ലോകത്തിലെ ആദ്യ സമഗ്ര പ്രകൃതിവാതക ശൃംഖല സംരംഭമായ ഖത്തര്‍ ഗ്യാസ്-2 ല്‍ നിന്നും 2018ഓടെ പാകിസ്താനിലേക്ക് പ്രകൃതി വാതകം കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിശ്വസ്തതയുള്ളതും ശുദ്ധവുമായ ഊര്‍ജമാണ് ഖത്തര്‍ ഗ്യാസ് വിതരണം ചെയ്യുന്നതെന്ന് ഖത്തര്‍ ഗ്യാസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സഅദ് അല്‍ ശരീദാ പറഞ്ഞു. അവരുടെ ഊര്‍ജ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ ഉപഭോക്തൃ രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ അഭിമാനിക്കുന്നുവെന്നും പുതിയ കരാര്‍ പാക്കിസ്താനുമായുള്ള തങ്ങളുടെ ബന്ധം വര്‍ധിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതിരാജ്യമാണ് ഖത്തര്‍. വന്‍ പ്രകൃതി വാതക വിപണികളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഖത്തര്‍ ഗ്യാസിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്താനിലേക്ക് ഗെയിലുമായി ചേര്‍ന്ന് 20 വര്‍ഷത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്നതിനുള്ള കരാര്‍ പ്രഖ്യാപിക്കുന്നതില്‍ അഭിമാനിക്കുന്നതായി ഖത്തര്‍ ഗ്യാസ് സി.ഇ.ഒ ഖാലിദ് ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു.
പാകിസ്താനുമായുള്ള തങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ സന്തോഷമുണ്ട്. പ്രകൃതി വാതക വിപണികളില്‍ പ്രധാനപ്പെട്ടതാണ് പാകിസ്താനെന്നും ഖത്തര്‍ ഗ്യാസിന്‍െറ വിശാലമായ ലോകത്തേക്ക് ഗെയിലിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 2009ല്‍ ഖത്തര്‍ പെട്രോളിയം, എക്സോണ്‍ മൊബീല്‍, ടോട്ടല്‍ തുടങ്ങിയവരുമായി ചേര്‍ന്ന് ആരംഭിച്ച സംയുക്ത സംരംഭമാണ് ഖത്തര്‍ ഗ്യാസ് 2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.