പുതിയ സൂഖ് ഹറാജ് നിര്‍മാണമാരംഭിച്ചു

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഉംബഷറില്‍ പുതിയ സൂഖ് ഹറാജിന്‍െറ നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. 2017ഓടെ പണി പൂര്‍ത്തിയാക്കി കൈമാറാനാണ് ഉദ്ദേശിക്കുന്നത്. നിര്‍മാണത്തിന്‍െറ ഭാഗമായി കുഴിയെടുക്കുന്നതിന്‍്റെ ജോലികള്‍ 95 ശതമാനവും പൂര്‍ത്തിയായതായി നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന കമ്പനി അറിയിച്ചു. ഖത്തറില്‍ നജ്മയിലെ ഉപയോഗിച്ച വസ്തുക്കള്‍ക്ക് പ്രശസ്തമായ ഹറാജ് സൂഖാണ് പുതിയ സ്ഥലത്തേക്ക് മാറ്റി നിര്‍മിക്കുന്നത്. ഇവിടെ കച്ചവടത്തിനുള്ള ചെറിയ സ്ഥലം കുറഞ്ഞ വാടകക്ക് നല്‍കാനുള്ള പദ്ധതികളാണ് മന്ത്രാലയം രൂപപ്പെടുത്തിയിരിക്കുന്നത്. 
35,000 ചതുരശ്ര മീറ്ററിലാണ് പുതിയ സൂഖ് ഹറാജ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. ബര്‍വ വില്ളേജിന്‍െറ കിഴക്ക് ഭാഗത്ത് എഫ്-റിങ് റോഡില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിര്‍മിക്കുന്ന പുതിയ സൂഖ്, ഖത്തറിന്‍്റെ ചരിത്രപ്രസിദ്ധമായ മൂല്യങ്ങളും പൈതൃകവും നിലനിര്‍ത്തിക്കൊണ്ടാണ് ഉയരാന്‍ പോകുന്നത്. 324 യൂനിറ്റുകളുള്ള പുതിയ സൂഖില്‍ ചതുരശ്ര മീറ്ററിന് 54 റിയാലാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. ഒരു കടക്ക് പ്രതിമാസം 3,500 റിയാല്‍ വാടക എന്ന ക്രമത്തിലാലായിരിക്കും സാമ്പത്തിക വാണിജ്യ മന്ത്രാലയം വാടക നിശ്ചയിച്ച വാടക. വിശാലമായ പാര്‍ക്കിങ് സൗകര്യത്തോടെയാണ് പുതിയ സൂഖ് നിര്‍മിക്കുന്നത്. നിലവില്‍ സൂഖ് ഹറാജ് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ഹോട്ടലുകളും വാണിജ്യ കേന്ദ്രമുള്‍പ്പെടുന്ന ഹറാജ് സിറ്റി സെന്‍ററും നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. 
അതേസമയം, ഖത്തറിലെ പ്രശസ്തമായ സൂഖ് പുതിയ സ്ഥലത്തേക്ക് മാറ്റി നിലവിലെ സൂഖ് നിര്‍ത്തലാക്കുന്നതിനുള്ള അധികൃതരുടെ തീരുമാനത്തില്‍ വ്യാപാരികള്‍ ആശങ്കയിലാണ്. ഇപ്പോള്‍ വ്യാപാരം നടത്തുന്നവര്‍ക്ക് പുതിയ സൂഖില്‍ ഇടംകിട്ടുമോയെന്നതാണ് പലരുടെയും സംശയം. ദോഹ നഗരത്തിന്‍െറ ഹൃദയഭാഗത്ത് നജ്മയിലാണ് പഴയ സൂഖ് നിലനില്‍ക്കുന്നത്. 
പഴയതും പുതിയതുമായ എല്ലാ സാധനങ്ങളും മിതമായ നിരക്കിലും തുഛമായ നിരക്കിലും ലഭിക്കുന്നുവെന്നുള്ളതാണ് നജ്മ സൂഖിന്‍െറ പ്രത്യേകത. ഇത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഉപകാരപ്രദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.