അമീറിന്‍െറ പൊതുമാപ്പ് ലഭിച്ചത്  19 ഇന്ത്യക്കാര്‍ക്ക്

ദോഹ: കഴിഞ്ഞ ദേശീയദിനത്തിലും റമദാനിലുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പൊതുമാപ്പിന്‍െറ ആനുകൂല്യം ലഭിച്ചത് 19 ഇന്ത്യക്കാര്‍ക്ക്. ദേശീയ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം അമീര്‍ മാപ്പ് നല്‍കിയത് 50 പേര്‍ക്കാണ്. ഇതില്‍ 12 ഇന്ത്യക്കാരും ഉള്‍പ്പെട്ടതായി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍.കെ. സിങ് പറഞ്ഞു. റമദാനില്‍ ശിക്ഷയിളവ് ലഭിച്ചത് ഏഴ് ഇന്ത്യക്കാര്‍ക്കാണ്. 
ഡിസംബര്‍ 26ന് ഇന്ത്യന്‍ എംബസി പുറത്തുവിട്ട കണക്ക് പ്രകാരം  ഖത്തറില്‍ സെന്‍ട്രല്‍ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം 90 ആണ്. നവംബര്‍ അവസാനം ഇത് 105 ആയിരുന്നു. കഴിഞ്ഞ വര്‍ഷമാദ്യം ജയിലിലുള്ളവരില്‍ പകുതിയോളം മലയാളികളായിരുന്നു.  ഏഴോളം സ്ത്രീകളും ജയിലിലുണ്ടായിരുന്നു. മാര്‍ച്ച് 25ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് ഖത്തറും ഇന്ത്യയും തമ്മില്‍ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, ഇതിന്‍െറ തുടര്‍നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ പകുതിയും ശിക്ഷിക്കപ്പെട്ടത് ചെക്ക് കേസുകളിലോ മറ്റ് സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടോ ആണ്. ചെക്കുകള്‍ ബാങ്കില്‍ പണമില്ലാതെ മടങ്ങുന്നത് ഖത്തറില്‍ ഗൗരവമായ കുറ്റകൃത്യമാണ്. 
ഒരു തവണ ചെക്ക് മടങ്ങിയാല്‍ പോലും മൂന്നുമാസത്തെ ശിക്ഷ ലഭിക്കാം. ഇങ്ങനെ മൂന്നു മാസം മുതല്‍ ഒമ്പത് വര്‍ഷം വരെ ചെക്ക്കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ് ജയിലില്‍ കഴിയുന്നവരില്‍ ഏറെയും. ചെക്ക് കേസില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 32 പേരാണ് ശിക്ഷ അനുഭവിക്കുന്നത്. ബാങ്കുകളെ കബളിപ്പിക്കല്‍, വായ്പ തിരിച്ചടക്കാതിരിക്കല്‍ തുടങ്ങിയ കേസുകളില്‍ പെട്ടവരും കൂട്ടത്തിലുണ്ട്.
ദേശീയദിനത്തോടനുബന്ധിച്ച് അമീര്‍ മാപ്പ് നല്‍കി വിട്ടയച്ച 50 പേരും നാട്ടിലേക്ക് തിരിക്കാനായി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുകയാണ്. മാപ്പ്നല്‍കി ശിക്ഷാകാലാവധി അവസാനിപ്പിച്ചവരില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ ശ്രീലങ്കക്കാരും ഫിലിപ്പീന്‍സ് സ്വദേശികളുമുണ്ട്. മാപ്പ് ലഭിച്ചതില്‍ എണ്ണത്തില്‍ കൂടുതല്‍ ശ്രീലങ്കക്കാരാണ്. വിട്ടയച്ച തടവുകാരില്‍ ശ്രീലങ്കന്‍ സ്വദേശികളായ 27 പേര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നുണ്ടെന്നും ഇവരുടെ യാത്രക്കായുള്ള രേഖകള്‍ ശരിയാക്കി വരുന്നതായും ശ്രീലങ്കന്‍ എംബസി വൃത്തങ്ങള്‍ പ്രാദേശിക പോര്‍ട്ടലിനോട് പറഞ്ഞു. 
ഒരു വനിത ഉള്‍പ്പെടെ പത്ത് ഫിലിപ്പീന്‍സ് പൗരന്‍മാര്‍ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മാപ്പ് നല്‍കിയതായി ഖത്തറിലെ ഫിലിപ്പീന്‍സ് എംബസി നേരത്തെ അറിയിച്ചിരുന്നു. നൂറിലധികം ഫിലിപ്പീന്‍സുകാര്‍ ഖത്തറിലെ ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്.
 ചിലര്‍ വിവിധ കേസുകളില്‍ വിചാരണ നടപടികള്‍ നേരിടുകയാണ്. വിധിക്കപ്പെട്ട തടവ് ശിക്ഷയുടെ ഭൂരിഭാഗവും അനുഭവിച്ചുകഴിഞ്ഞവരാണ് മോചിതരായതെന്ന് വിവധ രാജ്യങ്ങളുടെ എംബസി വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചും റമദാനിലുമായി എല്ലാ വര്‍ഷവും രണ്ട് തവണ അമീര്‍ മാപ്പ് നല്‍കാറുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.