ദോഹ: മാനവിക - സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണെന്ന് ഐക്യരാഷ്ട്ര സഭ മാനവിക സേവന സമിതി അധ്യക്ഷന്‍ സ്റ്റീഫന്‍ ഒബ്രായിന്‍ അഭിപ്രായപ്പെട്ടു. ലോകത്ത് സംഭവിക്കുന്ന ദുരന്തപൂര്‍ണമായ മാനുഷിക പ്രശ്നങ്ങളെ അതീവ ഗൗരവത്തോടെ കാണുന്ന രാജ്യമാണ് ഖത്തര്‍.
അത് കൊണ്ട് തന്നെ ഏത് രാജ്യത്ത് മനുഷ്യര്‍ ദുരിതം അനുഭവിച്ചാലും അവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും ഖത്തര്‍ മുമ്പന്തിയിലുണ്ടെന്നും ഒബ്രയിന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വള്‍ഷം മാത്രം 95 മില്യന്‍ ഡോളറാണ് ഖത്തര്‍ യു.എന്‍ സേവന സമിതിക്ക് നല്‍കിയത്. ഈ വര്‍ഷം ഇത് വരെ 110 മില്യന്‍ ഡോളര്‍ സിറിയന്‍ ജനങ്ങള്‍ക്കുള്ള സഹായമായി നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ ഇറാഖ്, യമന്‍, തുടങ്ങിയ രാജ്യങ്ങള്‍ക്കും വലിയ സഹയം ഖത്തര്‍ നല്‍കിയത്.
വിവിധ രാജ്യങ്ങള്‍ക്കടിയില്‍ നടക്കുന്ന യുദ്ധങ്ങള്‍, ആഭ്യന്തര സംഘര്‍ഷങ്ങള്‍ എന്നിവയില്‍ ഖത്തര്‍ സ്വീകരിക്കുന്ന നിലപാട് മറ്റ് രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് ഒബ്രയിന്‍ അഭിപ്രായപ്പെട്ടു. യുദ്ധക്കെടുതിയില്‍ പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നതിലൂടെ വലിയ ജനസേവന പ്രവര്‍ത്തനമാണ് ഈ രാജ്യം നടത്തുന്നത്.
ദുരിതം അനുഭവിക്കുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഖത്തര്‍ പ്രത്യേക സഹായമാണ് നല്‍കുന്നത്. ഖത്തര്‍ വികസന ഫണ്ട് മുഖേനെ വിവിധ രാജ്യങ്ങള്‍ നടത്തുന്ന സേവനങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സഹായമാണ് നല്‍കുന്നതെന്നും ഒബയിന്‍ വ്യക്തമാക്കി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിറിയയില്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ലോക രാജ്യങ്ങള്‍ തന്നെ അംഗീകരിച്ചതാണ്. സിറിയയിലെ നിലവിലെ സാഹചര്യം അതീവ ഗുരതരമാണെന്ന് ഒബ്രയിന്‍ വ്യക്തമാക്കി. പല പ്രദേശങ്ങളിലേക്കും സഹായം എത്തിക്കാന്‍ സിറിയന്‍ ഭരണകൂടം അനുവദിക്കുന്നില്ല.
യുദ്ധം ഇനിയും നീളുകയാണെങ്കില്‍ സിറിയയുടെ അവസ്ഥ ഏറെ ഗുരുതരമായിരിക്കുമെന്ന് ഒബ്രയിന്‍ മുന്നറിയിപ്പ് നല്‍കി. ലോകത്തിന്‍്റെ വിവിധ പ്രദേശങ്ങളില്‍ 130 മില്യന്‍ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
നാല്‍പത് രാജ്യങ്ങളിലായി ദുരിതം അനുഭവിക്കുന്ന 91 മില്ല്യന്‍ ജനങ്ങള്‍ക്ക് 21 ബില്യന്‍ ഡോളര്‍ ഐക്യരാഷ്ട്ര സഭ ചെലവഴിച്ചതായി അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.