ദോഹയിലെ രണ്ട് പെട്രോള്‍  സ്റ്റേഷനുകള്‍ക്ക് കൂടി താഴ്വീണു

ദോഹ: വാഹനമുടമകള്‍ക്ക് ഇന്ധനം നിറക്കാനുള്ള പ്രയാസം വര്‍ധിക്കുന്നതിനിടെ ദോഹയിലെ രണ്ട്  പ്രധാന സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകള്‍കൂടി പൂട്ടുന്നു. മുശൈരിബിലെ പ്രശസ്തമായ ദോഹ പെട്രോള്‍ സ്റ്റേഷന്‍ ബുധനാഴ്ച വ്യാപാരമവസാനിപ്പിക്കുമെന്ന് കാണിച്ച് പത്രങ്ങളില്‍ പരസ്യം ചെയ്തിട്ടുണ്ട്. സി-റിങ് റോഡില്‍ ഗള്‍ഫ് സിനിമക്കും ടൊയോട്ട സിഗ്നലിനുമിടക്കുള്ള സ്വകാര്യപെട്രോള്‍ സ്റ്റേഷന് കഴിഞ്ഞയാഴ്ച താഴ് വീണിരുന്നു. 
63 വര്‍ഷം പഴക്കമുള്ളതാണ് ദോഹയുടെ ഹൃദയഭാഗത്തുള്ള ദോഹ പെട്രോള്‍ സ്റ്റേഷന്‍. ഇവിടെ നിന്ന് ദിവസേന ശരാശരി 6000 വാഹനങ്ങള്‍ ഇന്ധനം നിറക്കാറുണ്ടെന്നാണ് കണക്ക്.
മൂന്നുവര്‍ഷത്തിനിടെ നിരവധി സ്വകാര്യ സ്റ്റേഷനുകളാണ് കച്ചവടം അവസാനിപ്പിച്ച് ഇന്ധന വിപണിയില്‍നിന്ന് പിന്മാറിയത്. ലാന്‍റ്മാര്‍ക്ക് മാള്‍, വില്ലാജിയോ, ബര്‍ഗര്‍ കിങ് സിഗ്നല്‍ തുടങ്ങിയ കേന്ദ്രങ്ങളിലെ പമ്പുകള്‍ ഇതില്‍പ്പെടും. വുകൈറില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്സീര്‍ പെട്രോള്‍ സ്റ്റേഷന്‍ ജനുവരിയിലാണ് പൂട്ടിയത്. നിരവധി താമസക്കാരുള്ള വുകൈറില്‍ ആളുകള്‍ ആശ്രയിച്ചിരുന്ന ഏക പെട്രോള്‍ സ്റ്റേഷനാണ് ഇതോടെ ഇല്ലാതായത്. ഡിസംബറില്‍  ദോഹ-അല്‍ വക്റ റോഡിലെ എയര്‍പോര്‍ട്ട് പെട്രാള്‍ സ്റ്റേഷനും മുന്നറിയിപ്പൊന്നും കൂടാതെ പൂട്ടിയിരുന്നു. അതിനു മുമ്പ് ഡി റിങ് റോഡിലെ ഫാല്‍ക്കണ്‍ പെട്രോള്‍ സ്റ്റേഷനും പൂട്ടി. ഇതില്‍ അല്‍ ആന്തുലാസ് പെട്രോള്‍ സ്റ്റേഷന്‍ ഒഴികെ മറ്റു സ്വകാര്യ പമ്പുകളൊന്നും  പ്രത്യേക കാരണങ്ങളില്ലാതെയാണ് പൂട്ടിയത്. 
മന്‍സൂറയിലെ അല്‍ ആന്തുലസ് സ്റ്റേഷന്‍െറ ഭൂഗര്‍ഭ ടാങ്ക് 2013 സെപ്തംബറില്‍ പൊട്ടിത്തെറിച്ചതോടെയാണ് അടച്ചിട്ടത്. പിന്നീട് ഇത് തുറന്നിട്ടില്ല.
ഗവണ്‍മെന്‍റ് ഉടമസ്ഥതയിലെ ഇന്ധന വിതരണ സ്ഥാപനമായ വുഖൂദ് ഇതിനകം നിരവധി പുതിയ സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തങ്ങള്‍ ആരെയും വ്യാപാരം നിര്‍ത്താന്‍ പ്രേരിപ്പിച്ചിട്ടില്ളെന്നാണ് അവരുടെ നിലപാട്. അറ്റകുറ്റപ്പണിക്കായോ അല്ളെങ്കില്‍ മറ്റു ലാഭകരമായ വ്യാപാരങ്ങള്‍ തുടങ്ങുന്നതിനോ ആയാണ് മിക്ക പമ്പുകളും അടക്കുന്നത്. 
ദോഹയിലെ പഴയ സ്വകാര്യ പെട്രോള്‍ സ്റ്റേഷനുകളില്‍ പലതും വളരെ ചെറുതും ഷോപ്പുകളുടെയോ വ്യാപാര കേന്ദ്രങ്ങളുടെ സമീപത്തോ ആണ് സ്ഥിതി ചെയ്യുന്നത്. ഇത് സെന്‍ട്രല്‍ മുനിസിപ്പല്‍ അംഗങ്ങളുടെ വിമര്‍ശനത്തിന് പലപ്പോഴും കാരണമായിട്ടുണ്ട്. അല്‍ ആന്തുലാസ് പെട്രോള്‍ പമ്പിലെ സ്ഫോടനത്തിന് ശേഷം ഇത്തരം പമ്പുകളുടെ സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.