ദോഹ: ഈ വർഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട് കാനഡയുമായി സഹകരിക്കാൻ ഖത്തർ. ഇതുസംബന്ധിച്ച നിർണായക കരാറിൽ ഒപ്പുവെച്ചു
. ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്‌വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായും ഉന്നതതല പ്രതിനിധി സംഘവുമായും നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കരാറിൽ ഒപ്പുവെച്ചത്.
കൂടിക്കാഴ്ചയ്ക്കിടെ സുരക്ഷാ രംഗത്തെ അനുഭവസമ്പത്തും മികച്ച പ്രവർത്തന രീതികളും പരസ്പരം പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ സുരക്ഷാ സമിതിയും റോയൽ കനേഡിയൻ മൗണ്ടഡ് പൊലിസും തമ്മിൽ സുപ്രധാനമായ കരാറിൽ ഒപ്പുവെച്ചത്.
യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പിന് സുരക്ഷയൊരുക്കുന്നതിൽ പങ്കാളികളാകുന്നതിനായി യു.എസും ഖത്തറും തമ്മിൽ നേരത്തേ തീരുമാനത്തിലെത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് കാനഡയുമായി കരാർ ഒപ്പിട്ടത്. ഇതിലൂടെ കാനഡയിലെ ഗ്രൗണ്ടുകളിൽ ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. ഖത്തറിന് വേണ്ടി ആഭ്യന്തര മന്ത്രിയും കാനഡക്ക് വേണ്ടി വിദേശകാര്യ മന്ത്രിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
സുരക്ഷാ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും അത് മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ചർച്ച ചെയ്തു. പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും യോഗത്തിൽ വിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.