അല്‍ ഖോറില്‍ നൂറുകോടി ഡോളര്‍ ചെലവില്‍ ആശുപ്രതി നിര്‍മിക്കും

ദോഹ: നൂറുകോടി യു.എസ് ഡോളര്‍ ചെലവിട്ട് അല്‍ ഖോറില്‍ 500 കിടക്കകളും അടിയന്തര ചികിത്സ വിഭാഗവുമുള്ള പുതിയ ആശുപത്രി നിര്‍മിക്കുമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ അംഗങ്ങളുടെയും അശ്ഗാലിന്‍െറയും സംയുക്ത യോഗത്തില്‍ അറിയിച്ചു. പൊതുമരാമത്ത് പ്രവൃത്തികളുടെ ചുമതലയുള്ള അശ്ഗാലിനായിരിക്കും ആശുപത്രിയുടെ നിര്‍മാണ ചുമതല. 2017 മധ്യത്തോടെ ആശുപത്രി പ്രവര്‍ത്തന സജ്ജമാകും. 500 കിടക്കകളും നിരവധി ഓപറേഷന്‍ തിയേറ്ററുകളും അടിയന്തര ചികിത്സ വിഭാഗവും ഒൗട്ട്പേഷ്യന്‍റ് യൂനിറ്റുമടങ്ങുന്നതായിരിക്കും ‘ന്യൂ അല്‍ ഖോര്‍ ഹോസ്പിറ്റല്‍’. അല്‍ ഖോര്‍, അല്‍ ദഖീറ മുനിസിപ്പല്‍ പരിധിയിലെ വികസന പദ്ധതികളെക്കുറിച്ച് വിശദീകരിക്കാനായി മുനിസിപ്പല്‍ നഗരാസൂത്രണം വിഭാഗവും (സി.എം.സി) അശ്ഗാലും സംയുക്തമായി അല്‍ ഖോര്‍ സ്പോര്‍ട്സ് ക്ളബില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പദ്ധതിയുടെ പൂര്‍ണ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 
സി.എം.സി വൈസ് ചെയര്‍മാന്‍ ഹമദ് ലാദന്‍ അല്‍ മുഹന്നദി, അംഗങ്ങളായ നാസര്‍ അല്‍ മുഹന്നദി, അശ്ഗാലിന്‍െറ ബില്‍ഡിങ്സ് വിഭാഗം തലവന്‍ അബ്ദുല്ല അല്‍ അജ്മായി, നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. അല്‍ഖോറിലെ താമസക്കാരുടെ പ്രതികരണം ആരായാന്‍ കൂടിയായിരുന്നു യോഗം വിളിച്ചുകൂട്ടിയത്. സുഗമമായ ഗതാഗത സൗകര്യങ്ങള്‍ക്കായി നഗര പരിധിയിലെ ഇടുങ്ങിയ പ്രാദേശിക റോഡുകളുടെ വികസനവും കൂടുതല്‍ പൊതുപാര്‍ക്കുകള്‍ നിര്‍മിക്കേണ്ട ആവശ്യകതയും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 40 വര്‍ഷമായി ഇവിടെ ഒരു പാര്‍ക്ക് മാത്രമാണുള്ളതെന്ന് താമസക്കാര്‍ എടുത്തുപറഞ്ഞു. നിരത്തുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുക, ഇന്‍റര്‍ലോക്ക് ഇഷ്ടികള്‍ ഉപയോഗിച്ച് നടപ്പാതകള്‍ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നാട്ടുകാര്‍ ഉന്നയിച്ചു. വിവിധ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ചില കരാറുകാര്‍  അമാന്തം കാണിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു. എന്നാല്‍, നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ അശ്ഗാല്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്യുമെന്നും പദ്ധതി വൈകിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അശ്ഗാല്‍ ഉറപ്പുനല്‍കി. 
പുതിയ ആശുപത്രിയോടനുബന്ധിച്ച് 230 ദശലക്ഷം റിയാല്‍ ചെലവില്‍ പുതിയ പ്രാഥമികാരോഗ്യകേന്ദ്രവും സ്ഥാപിക്കും. 2016ന്‍െറ ആദ്യപാദത്തിലായിരിക്കും ഇതിന്‍െറ നിര്‍മാണം. 170 ലക്ഷം റിയാല്‍ ചെലവില്‍ മൂന്ന് നമസ്കാര പള്ളികളുടെ നിര്‍മാണവും അടുത്ത വര്‍ഷം ആദ്യപാദത്തിലുണ്ടാവും. റാസ് മത്ബാക്കില്‍ പുതിയ ജല പദ്ധതിക്കും മീന്‍വളര്‍ത്തലിനുള്ള ഗവേഷണകേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. അടുത്ത വര്‍ഷം മൂന്നാംപാദത്തോടെ ഇവിടങ്ങളില്‍ മത്സ്യകൃഷി ആരംഭിക്കും. 2014ല്‍ ആരംഭിച്ച തീരസംരക്ഷണ സേനാ ആസ്ഥാന കെട്ടിടങ്ങളുടെ നിര്‍മാണം 2016ഓടെ പൂര്‍ത്തിയാകും. ഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി 290 ലക്ഷം ചെലവഴിച്ചാണ് പുതിയവ നിര്‍മിക്കുന്നത്. അല്‍ഖോര്‍ മുനിസിപ്പല്‍ പരിധിയില്‍ പുരോഗമിക്കുന്ന  5.5 കിലോമീറ്റര്‍ വിസ്തൃതിയിലുള്ള വാണിജ്യ തെരുവിന്‍െറ നിര്‍മാണം മൂന്നിലൊരുഭാഗം പൂര്‍ത്തീകരിച്ചു. 2012ല്‍ ആരംഭിച്ച മലിനജല പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍ പദ്ധതി 2016 ആദ്യത്തോടെ പൂര്‍ത്തിയാകും. ഇതോടെ വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നുമുള്ള വാഹനങ്ങളിലൂടെയുള്ള മലിനജല നിര്‍മാര്‍ജനത്തിനും പരിഹാരമാകും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.