തെരഞ്ഞെടുപ്പ് നാട്ടില്‍; ചൂടും ചൂരും പ്രവാസ ലോകത്ത്

ദോഹ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോട പ്രവാസ ലോകത്ത് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സൈബര്‍ പ്രചാരണ ചൂട്.  വിവിധ മുന്നണികളെയും പാര്‍ട്ടികളെയും പിന്തുണച്ചാണ് വാട്ട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം ശക്തമായത്. പ്രാദേശികമായി ഏറെ വീറും വാശിയുമുള്ള തെരഞ്ഞെടുപ്പായതിനാല്‍ വാട്ട്സ് ആപ് ഗ്രൂപ്പുകളിലും മറ്റും ചൂടേറിയ ചര്‍ച്ചയാണ് നടക്കുന്നത്. പരമ്പരാഗത മുന്നണികള്‍ക്ക് പുറമെ പ്രദേശിക തലത്തില്‍ രൂപപ്പെട്ട മുന്നണികളുടെ ധാര്‍മികത മുതല്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം വരെ ചര്‍ച്ച ചെയ്യപ്പെടുന്നു. 
പല പ്രദേശങ്ങളിലും കേരളത്തില്‍ നിലവിലുളള മുന്നണി സംവിധാനങ്ങള്‍ക്ക് വിരുദ്ധമായ മുന്നണികള്‍ രൂപപ്പെട്ടതോടെ ഇതിന്‍െറ ധാര്‍മികത ചോദ്യം ചെയ്യുകയാണ് പലരും. ചിലയിടങ്ങളില്‍ വീറോടെ പരസ്പരം മത്സരിക്കുന്ന പാര്‍ട്ടികള്‍ തന്നെ മറ്റിടങ്ങളില്‍ മുന്നണികളുണ്ടാക്കിയ വാര്‍ത്തകളുടെ പത്രകട്ടിങ്ങുകളാണ് സോഷ്യല്‍ മീഡിയകളില്‍ പറന്നുനടക്കുന്നത്. വിജയവുമായി ബന്ധപ്പെട്ട വീരവാദങ്ങള്‍ മുതല്‍ ഭൂരിപക്ഷം വരെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് മാത്രമായി തന്നെ വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്ന അവകാശ വാദങ്ങളുടെ ഓഡിയോ ക്ളിപ്പുകള്‍ സേവ് ചെയ്ത് ഫലം വന്നതിന് ശേഷം ഉപയോഗിക്കാനുളള തയാറെടുപ്പിലാണ് പലരും. പല പാര്‍ട്ടികളിലും പതിവില്‍ കവിഞ്ഞുണ്ടായ വിമതശല്യവും ഇത്തവണ ചര്‍ച്ചകളുടെ ചൂട് ഏറ്റുന്നു.
എന്നാല്‍, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രദേശിക വികസനം ചര്‍ച്ച ചെയ്യപ്പെടുന്നില്ളെന്നതാണ് വസ്തുത. പ്രവാസി നിക്ഷേപങ്ങള്‍ പ്രദേശിക വികസനത്തിനായി ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് നമ്മുടെ പ്രദേശിക ഭരണ സമിതികള്‍ ആലോചനകള്‍ പോലും നടത്തുന്നില്ല എന്ന വസ്തുതയും ചര്‍ച്ചയാവുന്നില്ല. 
അത്രയൊന്നും രാഷ്ട്രീയ പരിവേഷം ആവശ്യമില്ലാത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കക്ഷി രാഷ്ട്രീയ വികാരം ഉത്തേജിപ്പിക്കാനുളള ശ്രമങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്നത്. സ്ഥാനാര്‍ഥികള്‍ക്കുളള ഗാനങ്ങളും സ്ഥാനാര്‍ഥികളുടെ ബഹുവര്‍ണ്ണ പ്രചാരണ നോട്ടീസുകളുമാണ് ഓരോ ഗ്രൂപ്പിലും നിറയുന്നത്. നാട്ടിലുള്ളവര്‍ക്ക് വേണ്ടി വേണ്ടി പോസ്റ്റര്‍ ഡിസൈനിങും ഗാനങ്ങള്‍ ചിട്ടപ്പെടുത്തലുമെല്ലാം പ്രവാസികള്‍ ഏറ്റെടുത്തിട്ടുമുണ്ട്. 
പഴയ കാലത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ബാച്ചിലര്‍ റൂമുകളില്‍ ഒതുങ്ങിയിരുന്നുവെങ്കില്‍ സോഷ്യല്‍ മീഡിയയുടെ വരവോടെ മുറികളിലെ ബഹളങ്ങളൊതുങ്ങി, മൊബൈല്‍ ഫോണിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക കണ്‍വെന്‍ഷനുകളും പൊതുയോഗങ്ങളും വിവിധ പ്രവാസി സംഘടകള്‍ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ തെരഞ്ഞെടുപ്പ് കണ്‍വെഷനുകള്‍ പ്രവാസ ലോകത്തും ചേരുന്നുണ്ട്. 
നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അത്ര കണ്ട് ചൂട് പിടിച്ചിട്ടില്ളെങ്കിലും നാട്ടിലെ തെരഞ്ഞെടുപ്പിന്‍െറ ഉഷിരും ചൂടും കൊണ്ടാടുന്നത് പ്രവാസികളാണ്. 
ഓഫീസ് സമയങ്ങള്‍ക്ക് ശേഷം ധാരാളം ഒഴിവ് സമയങ്ങളുളള പ്രവാസിയുടെ ഇനിയുളള രണ്ടാഴ്ചകള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലും പ്രചാരണങ്ങളിലുമായിരിക്കും. മുഴുവന്‍ ഒഴിവ് സമയവും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി സോഷ്യല്‍ മീഡികളില്‍ ചെലവഴിക്കുന്ന പ്രവാസിക്ക് ഈ തെരഞ്ഞെടുപ്പിലും വോട്ടവകാശം ഇല്ളെന്നതാണ് വൈരുധ്യം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.