ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഏട്ടാാമത്തെ വേദി അല്‍ തുമാമയില്‍. ലോകകപ്പ് വേദി ലഭിച്ചതിന്‍െറ അഞ്ചാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി ഖത്തര്‍ ടെലിവിഷനിലാണ് എട്ടാമത്തെ വേദി പ്രഖ്യാപിച്ചത്.
മറ്റൊരു വേദി ഹമദ് വിമാനത്താവളത്തിന് സമീപം റാസ് അബു അബൂദിലായിരിക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ആറ് സ്റ്റേഡിയങ്ങളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.
അല്‍ വക്റ, അല്‍ ബയ്ത്ത്-അല്‍ ഖോര്‍ സിറ്റി, അല്‍ റയ്യാന്‍, ഖലീഫ ഇന്‍റര്‍നാഷണല്‍, ഖത്തര്‍ ഫൗണ്ടേഷന്‍, ലുസൈല്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. എട്ട് മുതല്‍ 12 സ്റ്റേഡിയങ്ങള്‍ വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേണ്ടത്. ഖത്തറില്‍ എത്ര സ്റ്റേഡിയങ്ങള്‍ സജ്ജമാക്കുമെന്നത് അടുത്ത വര്‍ഷം ഫിഫ തീരുമാനിക്കും. ലോകകപ്പ് വേദിയായ അല്‍ വക്റ സ്റ്റേഡിയം നിര്‍മാണത്തിന്‍െറ പ്രധാന കരാറുകാരെ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സ്റ്റേഡിയങ്ങള്‍ക്ക് സമീപത്തുള്ള 22 സ്കൂളുകള്‍ വാര്‍ഷിക വൈദ്യുതി ഉപഭോഗം കുറച്ചുകൊണ്ട് വര്‍ഷം 75,000 റിയാല്‍ ലാഭിക്കുന്ന പദ്ധതിക്ക് സുപ്രീം കമ്മിറ്റിയും ജല വൈദ്യുതി കോര്‍പറേഷന്‍ കഹ്റമായും ചേര്‍ന്ന് രൂപം നല്‍കിയിട്ടുണ്ട്. കഹ്റമായുടെ തര്‍ഷീദ് കാമ്പയിന്‍െറ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.