മസ്കത്ത്: ഫലസ്തീൻ സന്ദർശനത്തിനിടെ ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി മസ്ജിദുൽ അഖ്സ സന്ദർശിച്ച് പ്രാർഥന നിർവഹിച്ചു. വ്യാഴാഴ്ച വൈകീേട്ടാടെയാണ് വിദേശകാര്യമന്ത്രി ജറൂസലം സന്ദർശിച്ചതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പഴയ നഗരവും മസ്ജിദുൽ അഖ്സയും സന്ദർശിച്ച വിദേശകാര്യമന്ത്രി പ്രദേശവാസികളുമായി സംസാരിക്കുകയും ചെയ്തു. ഇസ്രായേലി സേന സൃഷ്ടിക്കുന്ന തടസ്സങ്ങൾ മറകടന്ന് പള്ളിയിൽ പ്രാർഥനക്കെത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ മന്ത്രി ചോദിച്ചറിഞ്ഞു.
ചർച്ച് ഒാഫ് നേറ്റിവിറ്റി, ഹെബ്രോൺ, ഇബ്രാഹീമി മസ്ജിദ്, അൽ ഖുദ്സ് സർവകലാശാല തുടങ്ങിയ സ്ഥലങ്ങളും യൂസുഫ് ബിൻ അലവിയും സംഘവും സന്ദർശിച്ചു. റാമല്ലയിൽനിന്ന് എത്തിയ മന്ത്രിയെയും സംഘത്തെയും ഇസ്ലാമിക് വഖഫ് ഇൻ ജറൂസലം ഡയറക്ടർ ശൈഖ് അസ്സാം അൽ ഖാത്തിബ്, അൽ അഖ്സ മസ്ജിദ് ഡയറക്ടർ ശൈഖ് ഉമർ അൽ കിസ്വാനി, ജറൂസലം ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല സിയാം എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇസ്രായേലി അധിനിവേശത്തെ നേരിടുന്നതിൽ ഫലസ്തീൻ ജനത പുലർത്തുന്ന ദൃഢചിത്തതയിൽ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചതായും ഒൗദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മൂന്നു ദിവസത്തെ ഫലസ്തീൻ സന്ദർശനം പൂർത്തിയാക്കി മന്ത്രി മടങ്ങി.
മുസ്ലിംകളും ക്രൈസ്തവരും ജൂതന്മാരും പുണ്യനഗരമായി കരുതിവരുന്ന ജറൂസലവും മസ്ജിദുൽ അഖ്സയും അറബ് മന്ത്രിമാരടക്കം ഉന്നതാധികാരികൾ അപൂർവമായാണ് സന്ദർശിക്കാറുള്ളത്. അതിനാൽ, യൂസുഫ് ബിൻ അലവിയുടെ സന്ദർശനത്തിന് രാജ്യാന്തര പ്രാധാന്യമാണ് ലഭിച്ചത്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ജറൂസലമിനെ ഇസ്രായേലി തലസ്ഥാനമായി പ്രഖ്യാപിച്ചശേഷം ഇവിടെയെത്തുന്ന ആദ്യ അറബ് ഉന്നതാധികാരിയാണ് യൂസുഫ് ബിൻ അലവി.
കഴിഞ്ഞ സെപ്റ്റംബറിൽ കുവൈത്തി മന്ത്രി മസ്ജിദുൽ അഖ്സ സന്ദർശിച്ചിരുന്നു. വ്യാഴാഴ്ച ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി യൂസഫ് ബിൻ അലവി ചർച്ചനടത്തിയിരുന്നു. ഇതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമാകുന്നതിലൂടെ മാത്രമേ മേഖലയിൽ ഭദ്രതയും വികസനവും യാഥാർഥ്യമാവുകയുള്ളൂവെന്ന് യൂസുഫ് ബിൻ അലവി അഭിപ്രായപ്പെട്ടിരുന്നു.
ഫലസ്തീനും അധിനിവേശ ജറൂസലമും സന്ദർശിക്കാനുള്ള പ്രസിഡൻറ് മഹ്മൂദ് അബ്ബാസിെൻറ ക്ഷണത്തോട് പ്രതികരിക്കാനും യൂസുഫ് ബിൻ അലവി അറബ് രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
കേൾക്കുന്നതല്ല കാണുന്നതെന്ന് ഇതുവഴി ബോധ്യമാകും. തങ്ങൾ ഒറ്റക്കല്ലെന്നും അറബ് ജനത ഒപ്പമുണ്ടെന്നും ഫലസ്തീൻ ജനതക്ക് നൽകുന്ന ഉറപ്പുകൊടുക്കലുമാകും ഇതെന്ന് യൂസുഫ് ബിൻ അലവി ഉണർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.