മസ്കത്ത്: അധിനിവിഷ്ട അറബ് പ്രദേശങ്ങളെക്കുറിച്ച് ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കാബി നടത്തിയ പരാമർശങ്ങൾക്കെതിരെ ഒമാൻ ഉൾപ്പെടെയുള്ള അറബ്- മുസ്ലിം രാജ്യങ്ങൾ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ഒമാനു പുറമെ, ഖത്തർ, ഈജിപ്ത്, ജോർഡൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കിയ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ലബനാൻ, സിറിയ, ഫലസ്തീൻ, കുവൈത്ത് എന്നീ രാജ്യങ്ങളോടൊപ്പം അറബ് ലീഗ്, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി), ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) എന്നിവയും സംയുക്ത പ്രസ്താവനയിൽ പങ്കാളികളായി. അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ ഭൂഭാഗങ്ങളിൽ ഇസ്രയേലിന്റെ നിയന്ത്രണം അംഗീകരിക്കാവുന്നതാണെന്നായിരുന്നു ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കാബി നടത്തിയ പരാമർശം.സ്യു.എസ് അംബാസഡറുടെ പ്രസ്താവനയിൽ ശക്തമായി അപലപിച്ച അറബ്- മുസ്ലിം രാജ്യങ്ങൾ കടുത്ത ആശങ്കയും രേഖപ്പെടുത്തി. ഇത്തരം പരാമർശങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്ര സഭാ ചാർട്ടറിന്റെയും പരസ്യ ലംഘനമാണെന്നും പ്രാദേശിക സമാധാന-സുരക്ഷക്ക് ഗുരുതര ഭീഷണിയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഗാസ സംഘർഷപരിഹാരത്തിന് സമഗ്ര രാഷ്ട്രീയ രൂപരേഖ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് മുന്നോട്ടുവെച്ച ദർശനത്തോട് വൈരുധ്യമുള്ളതാണ് പ്രസ്തുത പ്രസ്താവനയെന്നും രാജ്യങ്ങൾ വ്യക്തമാക്കി. ഫലസ്തീൻ ജനതക്ക് സ്വതന്ത്ര രാഷ്ട്രം ഉറപ്പാക്കുന്ന രാഷ്ട്രീയ പ്രക്രിയക്കും സംഘർഷ ശമനത്തിനും ഇത്തരം പ്രസ്താവനകൾ തിരിച്ചടിയാണെന്ന് സംയുക്ത പ്രസ്താവന വിലയിരുത്തുന്നു.
അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലോ മറ്റ് അറബ് അധീന ഭൂഭാഗങ്ങളിലോ ഇസ്രയേലിന് സർവഭൗമാധികാരം ഇല്ലെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേർക്കാനോ ഗസ്സ മുനമ്പിൽ നിന്ന് വേർപെടുത്താനോ ഉള്ള എല്ലാ ശ്രമങ്ങളെയും നിരസിക്കുകയും ഫലസ്തീൻ പ്രദേശങ്ങളിലെ കുടിയേറ്റ പ്രവർത്തനങ്ങൾ തുടരുന്നതിനെ എതിർക്കുകയും ചെയ്യുന്നു.
ഇസ്രയേലിന്റെ വിപുലീകരണ നയങ്ങളും നിയമവിരുദ്ധ നടപടികളും തുടരുകയാണെങ്കിൽ കൂടുതൽ സംഘർഷവും അക്രമവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ രാഷ്ട്രങ്ങൾ, പ്രകോപനപരമായ പ്രസ്താവനകൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 1967 ജൂൺ 4-നുള്ള അതിർത്തി അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം ഉൾപ്പെടെ ഫലസ്തീൻ ജനതയുടെ സ്വയംനിർണ്ണയാവകാശത്തോട് തങ്ങൾ പ്രതിബദ്ധത അചഞ്ചലമായ പുലർത്തുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.