ഒമാൻ ബൊട്ടാണിക് ഗാർഡൻ
മസ്കത്ത്: രാജ്യത്തിന് ഉടൻ സമർപ്പിക്കാൻ പോകുന്ന ഒമാൻ ബൊട്ടാണിക് ഗാർഡനിലേക്കുള്ള റോഡ് മസ്കത്ത് മുനിസിപ്പാലിറ്റി തുറന്നു. ഗതാഗതവും കാൽനടസുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത അൽ ഖൗദ് വില്ലേജിലെ 1.4 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടുവരി പാതയാണ് തുറന്നുകൊടുത്തത്. പദ്ധതിയുടെ ഭാഗമായി, സ്പെഷൽ ടാസ്ക് റൗണ്ട് എബൗട്ടിനെ വാദി അൽ ഖൗദുമായി ബന്ധിപ്പിക്കുന്ന 766 മീറ്റർ കണക്ഷൻ റോഡും പൂർത്തിയായി. ഇത് പ്രദേശത്തെ പ്രവേശനക്ഷമത കൂടുതൽ മെച്ചപ്പെടുത്തും.
ഉദ്യാനം തുറക്കുമ്പോൾ മതിയായ ഗതാഗതശേഷി ഉറപ്പാക്കുന്നതിന് റോഡ് വീതികൂട്ടി ഒമാനി ബൊട്ടാണിക്കൽ ഗാർഡനിലേക്കുള്ള പ്രവേശനകവാടം വികസിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. അതേസമയം, ഒമാൻ ബൊട്ടാണിക് ഗാർഡന്റെ 90 ശതമാനത്തിലേറെ നിർമാണം പൂർത്തിയായി. റോയൽ ഓപ്പറ ഹൗസ് മസ്കത്ത്, ഒമാൻ എക്രോസ് ഏജസ് മ്യൂസിയം, നാഷനൽ മ്യൂസിയം എന്നിവ പോലെ ഒമാൻ ബൊട്ടാണിക് ഗാർഡനും രാജ്യത്തെ നാഴികക്കല്ലായി മാറുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
അഞ്ച് ദശലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡനിൽ അഞ്ച് പ്രധാന കെട്ടിടങ്ങളുണ്ട്. ദോഫാർ പർവതനിരകളുടെ ഹരിതഗൃഹം (ഗ്രീൻ ഹൗസ്), വാഹന പാർക്കിങ് കെട്ടിടം, പുനരുപയോഗ ഊർജകേന്ദ്രം, പരിസ്ഥിതികേന്ദ്രം, സന്ദർശകകേന്ദ്രം, വി.ഐ.പി കെട്ടിടം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
860 മീറ്റർ നീളമുള്ള കേബിൾ കാർ ലൈനുകൾ ഏകദേശം പൂർത്തിയായി. ഇത് സന്ദർശകരെ അഞ്ച് മിനിറ്റിനുള്ളിൽ ഗാർഡനിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ പ്രാപ്തരാകും. ഏകദേശം 500 പാർക്കിങ് സ്ഥലങ്ങളുടെ നിർമാണവും പൂർത്തിയായി. ഹാജർ പർവതനിരകളുടെ ഹരിതഗൃഹത്തെയും ദോഫാർ പർവതനിരകളുടെ ഹരിതഗൃഹത്തെയും ബന്ധിപ്പിക്കുന്ന താൽക്കാലിക കാൽനടപാലവും ഗാർഡനിലുണ്ടാകും.
തലസ്ഥാനനഗരമായ മസ്കത്തിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള സീബ് വിലയത്തിലെ അൽ ഖൂദിൽ 423 ഹെക്ടറിൽ മലനിരകൾക്കും വാദികൾക്കും ഇടയിലായാണ് ബൊട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്. 700ഓളം എൻജിനീയർമാരുടെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ഒമാനിന്റെ സസ്യവൈവിധ്യങ്ങൾക്ക് സുസ്ഥിരഭാവി ഒരുക്കുന്നതിനൊപ്പം ജൈവസമ്പത്ത് കാത്തുസൂക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒമാനിന്റെ തനത് സസ്യവൈവിധ്യങ്ങളെ കണ്ടെത്തി, കൃഷി ചെയ്ത്, സംരക്ഷിക്കുന്നതും അതുവഴി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. നിർമാണം പൂർത്തിയാകുന്നതോടെ എല്ലാ സീസണിലും സന്ദർശകരെത്തുന്ന ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബോട്ടാണിക് ഗാർഡൻ മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.