മസ്കത്ത് കെ.എം.സി.സിയും എൻ.എം.സിയും ധാരണാ പത്രത്തിൽ ഒപ്പുവെക്കുന്നു
കുറഞ്ഞ നിരക്കിൽ ചികിത്സാ പദ്ധതി; മസ്കത്ത് കെ.എം.സി.സിയും എൻ.എം.സിയും ധാരണയിലെത്തി
മസ്കത്ത്: മസ്കത്ത് കെ.എം.സി.സിയുടെ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് ഒമാനിലെ എൻ.എം.സി ആശുപത്രി ഗ്രൂപ്പും മസ്കത്ത് കെ.എം.സി.സിയും ധാരണയിലെത്തി.
ഏറ്റവും നൂതനമായ സാങ്കേതിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്ന ഒമാനിലെ ആരോഗ്യ സേവന ദാതാക്കളായ എൻ.എം.സി ഗ്രൂപ്പിന്റെ ഒമാനിലുടനീളമുള്ള വിവിധ ആശുപത്രികളിലാവും പദ്ധതിയുടെ ഭാഗമായി നിരക്കിളവ് ലഭ്യമാകുക.
എൻ.എം.സി ഹെൽത്ത് കെയർ ജനറൽ മാനേജർ മുഹമ്മദ് റാഷിദ് അൽ ഷിബിലിയും മസ്കത്ത് കെ.എം.സി.സി സെക്രട്ടറിയും കെയർ വിങ് ചെയർമാനുമായ ഇബ്രാഹിം ഒറ്റപ്പാലം എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഹെഡ് ഓഫ് ഓപറേഷൻ പി.എ.അജിംഷ, രാഹുൽ, മസ്കത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ നവാസ് ചെങ്കള, നൗഷാദ് കാക്കേരി, സെക്രട്ടറി ബി.എസ്. ഷാജഹാൻ എന്നിവർ സന്നിഹിതരായിരുന്നു.
കുറഞ്ഞ നിരക്കിൽ ആരോഗ്യസേവനം ലഭ്യമാക്കുന്നതിലൂടെ സാധാരണക്കാരായ പ്രവാസികളെ ചേർത്ത് നിർത്തുകയാണ് എൻ.എം.സി ചെയ്യുന്നതെന്നും ഇത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണെന്നും മസ്കത്ത് കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു.
കെ.എം.സി.സിയോട് ചേർന്ന് ഇത്തരത്തിൽ സൗജന്യ സേവനം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാ പ്രവാസികൾക്കും മികച്ച ആരോഗ്യ സേവനം ഉറപ്പുവരുത്തുമെന്നും, പരമാവധി നിരക്കിളവ് ലഭ്യമാക്കുമെന്നും എൻ.എം.സി മാനേജ്മെന്റ് വ്യക്തമാക്കി. ഇതിന്റെ ആനുകൂല്യം ഉടൻ തന്നെ പ്രവർത്തകർക്ക് ലഭ്യമായി തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.