സുൽത്താൻ ഹൈതം ബിൻ താരിഖ്
സുൽത്താൻ ഹൈതം ബിൻ താരിഖ് അടുത്തമാസം ബ്രിട്ടൻ സന്ദർശിക്കും
മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അടുത്ത മാസം ബ്രിട്ടനിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ഒമാനും യു.കെയും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ ഈ ഉന്നതതല സന്ദർശനം. ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഒക്ടോബർ 20 മുതൽ 22 വരെയാണ് സുൽത്താൻ ബ്രിട്ടൻ സന്ദർശിക്കുക. വിൻഡ്‌സർ കൊട്ടാരത്തിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും കാമില രാജ്ഞിയും ചേർന്ന് സുൽത്താൻ ഹൈതമിന് ആതിഥേയത്വം വഹിക്കും.
പ്രതിരോധം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാംസ്കാരികം, നയതന്ത്രം എന്നീ മേഖലകളിൽ ഒമാനും ബ്രിട്ടനും തമ്മിലുള്ള അടുത്ത ബന്ധം പ്രതിഫലിപ്പിക്കുന്നതായിരിക്കും ഈ സന്ദർശനം. പ്രാദേശിക വിഷയങ്ങളിൽ മസ്‌കത്ത് വഹിക്കുന്ന സമാധാനപരമായ മധ്യസ്ഥശ്രമങ്ങളും യോഗത്തിൽ ചർച്ചയാകും. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഇറാനുമായുള്ള ആശയവിനിമയ ചാനലുകൾ നിലനിർത്തുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾ ഒമാൻ തുടരുന്നതിനിടയിലാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ എണ്ണ-വാതക കയറ്റുമതിയുടെ ഏറ്റവും തന്ത്രപ്രധാനമായ പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ഒമാൻ വലിയ പിന്തുണ നൽകി വരുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ വിൻഡ്‌സർ കൊട്ടാരത്തിൽ വെച്ച് സുൽത്താനും ചാൾസ് രാജാവും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.