മസ്കത്ത്: രാജ്യത്ത് ചൂട് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയർന്ന താപനില സുഹാറിൽ രേഖപ്പെടുത്തി. 47.1 ഡിഗ്രി സെൽഷ്യസാണ് പ്രദേശത്തെ താപനില. ഒമാനിലുടനീളം ചൂട് കുറയാൻ സാധ്യതിയില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടത്.
46 ഡിഗ്രി സെൽഷ്യസ് താപനിലയുമായി ഷിനാസും, 45.7 ഡിഗ്രി സെൽഷ്യസുമായി ജഅ്ലാൻ ബാനി ബു ഹസ്സനും തൊട്ടുപിന്നാലെയുണ്ട്. ഇസ്കി 44.7, അൽ അവാബി 44.4, ബൗഷർ 43.9 സെൽഷ്യസ് എന്നിങ്ങനെയാണ് രാജ്യത്തിന്റെ മറ്റിടങ്ങളിലെ താപനില. നിസ്വ, സുർ എന്നിവിടങ്ങളിൽ 43.8 ഇബ്ര, സമൈൽ എന്നിവിടങ്ങളിൽ 43.7 ഡിഗ്രിസെൽഷ്യസ് വീതവും താപനില രേഖപ്പെടുത്തിയിട്ടുണ്ട്.
മസ്കത്ത് വിമാനത്താവളത്തിൽ ചൂട് 43.1 സെൽഷ്യസായി ഉയർന്നു. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചൂട് ഒരുപോലെ വർധിച്ചെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടത്.
അതേസമയം, മിക്ക ഗവർണറേറ്റുകളിലും വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നത് തുടരുകയാണ്. ഇത് മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടി ഉയരുന്നതിനും ചില സമയങ്ങളിൽ ദൂരക്കാഴ്ചയേയും ബാധിച്ചേക്കും.
മുസന്ദം ഗവർണറേറ്റിന്റെ തീരങ്ങളിലും ഒമാൻ കടലിന്റെ തീരങ്ങളിലും തിരമാലകൾ ഉയരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊടിപടലങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.