മസ്കത്ത്: ഒമാൻ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ (ഐ.എഫ്.സി.ഒ) ഡയറക്ടർ ബോർഡ് അംഗങ്ങളെ നിയമിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു. സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ദി യസിൻ ബിൻ ഹൈതം അൽ സഈദാണ് ബോർഡിന്റെ പുതിയ ചെയർമാൻ. ഒമാനെ ആഗോള നിക്ഷേപ, ധനകാര്യ, വാണിജ്യ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള തന്ത്രപ്രധാനമായ ഈ പദ്ധതി ഈ വർഷം അവസാനത്തോടെ പ്രവർത്തനമാരംഭിക്കും.
ധനകാര്യമന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സിയാണ് ഡെപ്യൂട്ടി ചെയർമാൻ. ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഗവർണർ അഹമ്മദ് ബിൻ ജാഫർ അൽ മുസൽമി, മഹ്മൂദ് ബിൻ അബ്ദുള്ള അൽ അവായ്നി, മുൽഹം ബിൻ ബഷീർ അൽ ജർഫ്, കൂടാതെ അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള ഒരു സാമ്പത്തിക വിദഗ്ദനും ഉൾപ്പെടുന്നതാണ് ഡയറക്ടർ ബോർഡ്.
ഒമാൻ വിഷൻ 2040-ന്റെ പ്രധാന സ്തംഭങ്ങളിലൊന്നായ ഈ പ്രൊജക്ട് രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽകരണത്തിന് വലിയ സംഭാവന നൽകുമെന്ന് ചെയർമാൻ സയ്യിദ് ദി യസിൻ പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മികച്ച ഭരണസംവിധാനവും സുതാര്യതയും ഉറപ്പുവരുത്തി അന്താരാഷ്ട്ര നിക്ഷേപകരിൽ വലിയ ആത്മവിശ്വാസം വളർത്താൻ ഈ സെന്ററിന് സാധിക്കുമെന്ന് ഡെപ്യൂട്ടി ചെയർമാൻ സുൽത്താൻ ബിൻ സലിം അൽ ഹബ്സി വ്യക്തമാക്കി.
രാജ ഉത്തരവ് നമ്പറായ 8/2026 പ്രകാരം സ്ഥാപിതമായ ഒമാൻ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ നിയമപരമായും നിയമനിർമ്മാണപരമായും പൂർണ സ്വയംഭരണാധികാരമുള്ള സ്വതന്ത്ര സ്ഥാപനമാണ്. കോമൺ ലോ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഒമാൻ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ പ്രവർത്തിക്കുക. അതോറിറ്റി ഓഫ് ദി ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ഓഫ് ഒമാൻ, റെഗുലേറ്ററി അതോറിറ്റി ഓഫ് ദി ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ഓഫ് ഒമാൻ, സെന്റേഴ്സ് ഡിസ്പ്യൂട്ട് റെസല്യൂഷൻ അതോറിറ്റി എന്നിവയാണ് പ്രധാന ഘടകങ്ങൾ. ഗൾഫ് രാജ്യങ്ങൾ, ദക്ഷിണേഷ്യ, കിഴക്കൻ ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന ആഗോള സാമ്പത്തിക കവാടമായി ഒമാനെ മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.