സലാല: സലാലയിലും പരിസരപ്രദേശങ്ങളിലെ മലനിരകളിലും ഖരീഫ് മഴ സജീവമായി. ദിവസങ്ങൾക്കുമുമ്പുവരെ വരണ്ടുണങ്ങിക്കിടന്ന മണ്ണും മരങ്ങളും സസ്യലതാദികളും ഇതോടെ ഹരിതാഭമായി. ദോഫാർ മലനിരകളിലെ മിക്കപ്രദേശങ്ങളും കോടമഞ്ഞിൽ മൂടിയും ചാറ്റൽ മഴയിൽ നനഞ്ഞും മൂന്നാറിനെ അനുസ്മരിപ്പിക്കും വിധം സുന്ദരമായ കാലാവസ്ഥയിലാണുള്ളത്.
കഴിഞ്ഞ അവധിദിനങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും സ്വദേശികളുമായ സന്ദർശകരുടെ തിരക്കിലായിരുന്നു മിക്കപ്രദേശങ്ങളും.
സലാലയിൽനിന്ന് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന അയിൻ റസാത്ത്, സീക്ക്, മദീനത്തുൽ ഹഖ്, അയിൻ സഹൽനൂത്ത്, ജബൽ അയ്യൂബ്, ജബൽ സംഹാൻ, ഹജീഫ്, ഇത്തീൻ തുടങ്ങിയ പ്രദേശങ്ങളിലേക്കും വാദി ദർബാത്ത്, ഹാസിക്ക്, മുഗ്സയിൽ, ദൽഖൂത്ത്, റഖ്യൂത്ത് തുടങ്ങി അൽപം ദൂരെയുള്ള പ്രദേശങ്ങളിലേക്കും സന്ദർശകർ ധാരാളമായി എത്തിത്തുടങ്ങിയിട്ടുണ്ട്. അറബ്നാടുകളിൽ പ്രകൃതിയുടെ വിസ്മയ കാഴ്ചകളാൽ ഏറെ സുന്ദരമായ പ്രദേശമാണ് സലാലയും പരിസരപ്രദേശങ്ങളും.
ഇതര ഗൾഫ് നാടുകൾ വേനൽചൂടിൽ വെന്തുരുകുന്ന കാലത്താണ് ഇവിടെ മഴയും മഞ്ഞും വിരുന്നെത്തുന്നത്.
മഴ സജീവമാകാൻ വൈകിയതിനാൽ കഴിഞ്ഞ പെരുന്നാൾ അവധിക്കാലത്തും തുടർന്നുള്ള ദിവസങ്ങളിലും സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. യു.എ.ഇ, ഖത്തർ, ഖുവൈത്ത്, സൗദി തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള സഞ്ചാരികൾ കഴിഞ്ഞ ദിവസങ്ങളിലായി കൂടുതലായി എത്തി
ത്തുടങ്ങിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തി തുടങ്ങുമ്പോഴേക്കും കച്ചവടമേഖലയും മറ്റും സജീവമാകുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവർ. മുൻ കാലങ്ങളെ അപേക്ഷിച്ച് ഫ്ലാറ്റുകളും അപ്പാർട്ട്മെൻറുകളും കൂടുതൽ ലഭ്യമാണ്. നിരക്കും കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.