മസകത്ത്: ഒമാന്‍െറ ആദ്യ സ്വകാര്യ വിമാന കമ്പനിയായ സലാല എയര്‍ അടുത്തവര്‍ഷം ആദ്യത്തോടെ ആഭ്യന്തര സര്‍വിസ് ആരംഭിക്കും. സലാലയില്‍നിന്ന് ദുകം, സൊഹാര്‍, മസ്കത്ത് എന്നിവിടങ്ങളിലേക്കാണ് സര്‍വിസുകള്‍ ആരംഭിക്കുക. സലാലയില്‍നിന്ന് സോമാലിയയിലെ ബൊസാസോയിലേക്ക് ചാര്‍ട്ടേര്‍ഡ് സര്‍വിസ് ഈമാസം അവസാനം ആരംഭിക്കും. മറ്റു നിരവധി രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വിസുകളും ചാര്‍ട്ടേഡ് സര്‍വിസുകളും ആരംഭിക്കാനും സലാല എയറിന് പദ്ധതിയുണ്ട്. ഒമാന്‍െറ സംസ്കാരവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ചാകും കമ്പനി പ്രവര്‍ത്തിക്കുകയെന്ന് സലാല എയര്‍ അധികൃതര്‍ അറിയിച്ചു. സലാലയിലേക്കും സോമാലിയയിലേക്കുമുള്ള വിനോദ സഞ്ചാരികള്‍ക്ക് ചാര്‍ട്ടേഡ് സര്‍വിസുകള്‍ പ്രയോജനപ്പെടും. സലാല-ബൊസാസോ സര്‍വിസുകള്‍ക്ക് ഗോള്‍ഡന്‍ സഫാരി കമ്പനിയുമായി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. വിമാനക്കമ്പനിയുടെ സലാലയിലുള്ള ഹെഡ് ഓഫിസ് വാണിജ്യ, വ്യവസായ മന്ത്രാലയം ഡയറക്ടര്‍ അക്റം ബിന്‍ ഹസന്‍ അല്‍ മുറസ ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മര്‍ഹൂന്‍ ബിന്‍ സഈദ് അല്‍ അംരി, സലാല എയര്‍ സി.ഇ.ഒ സാം ഓവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഫൈ്ളയിങ് ക്ളബ്, അഡ്വന്‍ചര്‍ സ്പോര്‍ട്സ് ക്ളബ് എന്നിവയും ആരംഭിക്കാന്‍ സലാല എയറിന് പദ്ധതിയുണ്ട്. മികച്ച ചാര്‍ട്ടേഡ് വിമാന കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്ന് ഓവന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.