മസ്കത്ത്: ഡ്രൈവിങ്ങിനിടെ സെൽഫിയടക്കമുള്ള ഫോട്ടോകൾ എടുക്കുന്നതനെതിരെ ജാഗ്രത മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ജീവൻ അപകടത്തിലാക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ട്രാഫിക് വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ ഉണർത്തി. പലരും ഫോട്ടോയെടുക്കുന്നതുപോലെതന്നെ സ്ക്രീൻ ഷോട്ടുകൾപോലുള്ള പ്രവൃത്തികളിലും ഏർപ്പെടാറുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ വലിയ അപകടത്തിലേക്ക് നയിക്കുമെന്ന് റോഡ്സുരക്ഷമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതടക്കമുള്ള മോശം പെരുമാറ്റം മൂലമുണ്ടായ അപകടങ്ങളിൽ കഴിഞ്ഞവർഷം 99 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 2023ൽ 80ഉം 2022ൽ 63ഉം മരണങ്ങളും ഇതുമൂലം സംഭവിച്ചു. ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്മാർട്ട് സിസ്റ്റങ്ങളുടെ ഉപയോഗം ആർ.ഒ.പി വിപുലീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി. കൃത്രിമബുദ്ധിയെ ആശ്രയിക്കുന്ന ഈ നൂതന കാമറ സംവിധാനങ്ങൾ സജീവമാക്കി ചിത്രങ്ങൾ വിശകലനം ചെയ്യുന്നതിനും മനുഷ്യന്റെ ഇടപെടലില്ലാതെ ലംഘനത്തിന്റെ തരം കൃത്യമായി നിർണയിക്കുന്നതിനും ഇത് സഹായിക്കുന്നു.
ഒമാനിലെ വിവിധ ഭാഗങ്ങളിലുണ്ടായ റോഡപകടങ്ങളിൽ കഴിഞ്ഞവർഷം ആകെ മരിച്ചത് 586 പേരാണ്. 1854 റോഡപകടങ്ങളിലായാണ് ഇത്രയും പേരുടെ ജീവൻ പൊലിഞ്ഞത്. ഇതിൽ 1936 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 235 പുരുഷ ഡ്രൈവർമാരും 125 പുരുഷ യാത്രക്കാരും 131 പുരുഷ കാൽനടയാത്രക്കാരും ഉൾപ്പെടുന്നു.17 സ്ത്രീ ഡ്രൈവർമാർ, 50 യാത്രക്കാരായ സ്ത്രീകൾ, 28 കാൽനടയാത്രക്കാരായ സ്ത്രീകൾ എന്നിവരും ഈ അപകടങ്ങളിൽ മരിച്ചു.
2024ലെ റോഡപകടങ്ങളിൽ 293 പ്രവാസികളാണ് മരിച്ചത്. ഇതിൽ 215 പുരുഷന്മാരും 78 സ്ത്രീകളും ഉൾപ്പെടും. മരിച്ച ഒമാനികളിൽ 276 പുരുഷന്മാരും 17 സ്ത്രീകളും ഉൾപ്പെടും. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകത്തിൽതന്നെ മികച്ച റോഡ് ശൃംഖലകളാണ് സുൽത്താനേറ്റിനുള്ളത്.
ട്രാഫിക് നിയമലംഘനങ്ങൾക്ക് കർശന പിഴയും റോയൽ ഒമാൻ പൊലീസ് ചുമത്തുന്നുണ്ട്. എന്നിട്ടുമാണ് ഇത്രയും അപകടങ്ങൾ നടക്കുന്നത്. 2024ലെ ഡബ്ല്യു.ഇ.എഫിന്റെ വേൾഡ് പോപുലേഷൻ റിവ്യൂ പ്രകാരം, റോഡ് ഗുണനിലവാര സൂചികയിൽ ഒമാനിലെ റോഡുകൾ ആഗോളതലത്തിൽ എട്ടാം സ്ഥാനത്തും അറബ് ലോകത്ത് രണ്ടാം സ്ഥാനത്തുമാണ്.
വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി(806), സ്ഥിരമായ വസ്തുക്കളിൽ ഇടിക്കൽ (338) തുടങ്ങിയവയാണ് ഭൂരിഭാഗം അപകടങ്ങളുടെയും കാരണങ്ങൾ. 2024ൽ 1854 അപകടങ്ങളിൽനിന്ന് 586 മരണങ്ങളും 1936 പരിക്കുകളും റിപ്പോർട്ട് ചെയ്തു, 2023ൽ 2040 അപകടങ്ങളിൽനിന്ന് 595 മരണങ്ങളും 2129 പരിക്കുകളും 2022ൽ 2040 അപകടങ്ങളിൽനിന്ന് 532 മരണങ്ങളും 2080 പരിക്കുകളും രേഖപ്പെടുത്തി. അപകടങ്ങൾമൂലമുള്ള മരണങ്ങൾക്ക് പ്രധാന കാരണങ്ങൾ വേഗം, അശ്രദ്ധ, മോശം പെരുമാറ്റം, ക്ഷീണം, ഓവർടേക്കിങ്, ലഹരി, സുരക്ഷിതമായ അകലം പാലിക്കാതിരിക്കൽ, വാഹനങ്ങളിലെ തകരാറുകൾ എന്നിവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.