അബ്ദുൽ സലാം
ബർക്ക: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് അബ്ദുൽ സലാം നാട്ടിലേക്ക് മടങ്ങുന്നു. ഒമാനിലെ ബർക്ക സൂഖിനടുത്ത അൽ മുറാഖിൽ ടൈലറിംഗ് ഷോപ്പ് നടത്തിവരികയായിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശി സി.കെ കുഞ്ഞുമുഹമ്മദ് സംഘടിപ്പിച്ചു നൽകിയ വിസയുമായി കാളികാവ് സ്വദേശിയായ അബ്ദുൽ സലാം 38 വർഷങ്ങൾക്കു മുമ്പാണ് ബർക്കയിൽ എത്തുന്നത്. അന്നു മുതൽ ഒരേ സ്പോൺസറുടെ കീഴിൽ തന്നെയായിരുന്നു ജോലി. അബ്ദുല്ല സബീൽ അൽബലൂഷിയാണ് സ്പോൺസർ. റമദാനിലെ വൈകുന്നേരങ്ങളിൽ നോമ്പുതുറക്കാനുള്ള വിഭവങ്ങളും വിശേഷ ദിവസങ്ങളിൽ ഭക്ഷണവും അദ്ദേഹത്തിന്റെ വീട്ടിൽ നിന്നെത്തിച്ചിരുന്നത് അബ്ദുസ്സലാം നന്ദിയോടെ ഓർത്തെടുക്കുന്നു.
ബർക്ക സൂഖിലെ ഉൾപ്രദേശത്തായിരുന്നു അദ്ദേഹത്തിന്റെ ടൈലറിങ് ഷോപ്പ് പ്രവർത്തിച്ചിരുന്നത്. ഒമാനി ഭവനങ്ങൾ ഇടതിങ്ങിയ മേഖലയിൽ തന്നെയായിരുന്നു ജോലിയും താമസവും. അതിനാൽ, ഒമാനി കുടുംബങ്ങളുമായി വളരെയടുത്ത സൗഹൃദ ബന്ധം കാത്തു സൂക്ഷിക്കാനും കഴിഞ്ഞു. ശാന്തൻ, സൗമ്യ സ്വഭാവക്കാരൻ.. അബ്ദുൽസലാമിനെ കുറിച്ച് പരിചയക്കാർക്ക് നല്ലതേ പറയാനുള്ളൂ. സഹോദരന്മാർ തന്നെയായിരുന്നു സ്ഥാപനത്തിലെ ഇതര ജീവനക്കാർ. ഭാര്യ സുഫൈറക്കും മക്കൾക്കുമൊപ്പമായിരുന്നു ബർക്കയിലെ താമസം. മുഹമ്മദ് ഷഫീദ്, ഷജിയ, റിയ ഫാത്തിമ എന്നിവർ മക്കളാണ്.
2007ൽ ഒമാനിലാകെ കനത്ത ദുരന്തം വിതച്ച് വീശിയടിച്ച ഗോനു ചുഴലിക്കാറ്റടക്കമുള്ള പ്രകൃതിദുരന്തങ്ങൾക്ക് സാക്ഷിയായെങ്കിലും, പ്രതിസന്ധികളില്ലാതെ സ്ഥാപനം മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞു. ഒമാനി ജനതയുടെ സ്നേഹ സാഹോദര്യ ബന്ധങ്ങളെയും സഹായ മനഃസ്ഥിതിയെയും കുറിച്ച് പറയുമ്പോൾ നൂറു നാവാണ് സലാമിന്. ദീർഘകാലമായി ബർക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന പൊന്നാനി സ്വദേശി അസ്‍ലമും കുടുംബവും പകർന്നു നൽകിയ സ്നേഹവും സഹായവും, ഇതര മലയാളി കുടുംബങ്ങളിൽ നിന്നും ലഭിച്ച പിന്തുണയും വിലമതിക്കാനാവാത്തതാണെന്ന് അബ്ദുസ്സലാം പറഞ്ഞു. വൈകുന്നേരങ്ങളിൽ സൈക്കിൾ ചവിട്ടി സൂഖിലെത്തി, തയ്യൽ ജോലിക്കാവശ്യമായ സാധനങ്ങൾ ശേഖരിക്കും. ഇതിനിടയിൽ തന്നെ നാട്ടുകാരും മറുനാട്ടുകാരുമായി സൗഹൃദം പുതുക്കാനും സമയം കണ്ടെത്തിയിരുന്നു.
കേരള ഇസ്ലാമിക് അസോസിയേഷൻ്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ അദ്ദേഹം പ്രവാസി വെൽഫെയറിൻ്റെ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. അതുവഴി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായി. ബർക്കയിലെ അഫ്ക പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യാത്രയയപ്പ് യോഗം സംഘടിപ്പിച്ചിരുന്നു. വികാരഭരിതമായിരുന്നു ആ യാത്രയയപ്പെന്ന് അബ്ദുൽ സലാം പറഞ്ഞു. 38 വർഷത്തോളം അന്നവും ജീവനോപാധിയും നൽകിയ നാടിനോട് വെള്ളിയാഴ്ച അബ്ദുൽ സലാം വിടപറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.