ഒമാൻ ‘അറ്റോർണി ജനറൽ ഓഫിസ്’ ഇനി ‘പബ്ലിക് പ്രോസിക്യൂഷൻ’
മസ്‌കത്ത്: ഒമാൻ ‘അറ്റോർണി ജനറൽ ഓഫിസ്’ എന്ന സ്ഥാപനത്തിന്റെ പേര് ‘പബ്ലിക് പ്രോസിക്യൂഷൻ’ എന്നാക്കി മാറ്റി. റോയൽ ഡിക്രി 80/2026 പ്രകാരമാണ് പേരുമാറ്റം. ഇത് വെറും പേരുമാറ്റമല്ലെന്നും സ്ഥാപനത്തിന്റെ യഥാർഥ ചുമതലകൾ വ്യക്തമാക്കുന്ന നിയമപരമായ മാറ്റമാണെന്നും അറ്റോർണി ജനറൽ നസർ ബിൻ ഖമീസ് അൽ സവാഈ പറഞ്ഞു.ഒമാൻ ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തിനുവേണ്ടി പൊതുകേസുകൾ ആരംഭിക്കുക, കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുക, കേസുകൾ മുന്നോട്ട് കൊണ്ടുപോകുക, കോടതി വിധികൾ നടപ്പാക്കുന്നത് ഉറപ്പാക്കുക തുടങ്ങിയ ചുമതലകളാണ് പബ്ലിക് പ്രോസിക്യൂഷനുള്ളത്.2021ൽ പുറത്തിറക്കിയ രാജ്യത്തിന്റെ അടിസ്ഥാന നിയമപ്രകാരം പബ്ലിക് പ്രോസിക്യൂഷൻ നീതിന്യായ സംവിധാനത്തിന്റെ ഭാഗമാണ്.
സ്ഥാപനത്തിന്റെ നിലവിലെ ചുമതലകൾ കൃത്യമായി പ്രതിഫലിപ്പിക്കുന്നതിനാണ് പേര് മാറ്റിയതെന്ന് അൽ സവാഈ പറഞ്ഞു.ലോകത്തെ മറ്റ് രാജ്യങ്ങളിലെ സമാന സ്ഥാപനങ്ങളുമായി ഒമാന്റെ സംവിധാനത്തെ കൂടുതൽ യോജിപ്പിക്കാനും അന്തർദേശീയ നിയമ സഹകരണം ശക്തിപ്പെടുത്താനും പേരുമാറ്റം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ നീതിന്യായ സംവിധാനത്തിലുള്ള അന്തർദേശീയ വിശ്വാസം വർധിപ്പിക്കാനും നടപടി സഹായിക്കുമെന്ന് അറ്റോർണി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.