മസ്കത്ത്: ഒമാനിലെ ഊർജ മേഖലയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. 2026-ലെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ പരിഗണിക്കുമ്പോൾ, രാജ്യത്തെ മൊത്തം വൈദ്യുതി ഉൽപാദനത്തിൽ 16 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വർധിച്ചുവരുന്ന ഉപഭോഗവും ഊർജ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ കുതിപ്പിന് പ്രധാന കാരണമായത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2025-ൽ ഇതേ കാലയളവിൽ മണിക്കൂറിൽ 9,091.4 ജിഗാവാട്ട് ആയിരുന്ന വൈദ്യുതി ഉൽപാദനം ഈ വർഷം മാർച്ചോടെ മണിക്കൂറിൽ 10,544.0 ജിഗാവാട്ടായി ഉയർന്നു. ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെന്റ് കമ്പനി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വാങ്ങിയ അറ്റ വൈദ്യുതിയുടെ അളവിലും 15.6 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. അതേസമയം, വൈദ്യുതി ഉൽപാദനം വർധിച്ചപ്പോൾ രാജ്യത്തെ ജല ഉൽപാദനത്തിൽ 2.8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും വലിയ ഇടിവ് പ്രകടമായത്; ഇവിടെ ഉൽപാദനം 5.2 ശതമാനം കുറഞ്ഞു. മിക്ക ഗവർണറേറ്റുകളിലും സമാനമായ കുറവ് ഉണ്ടായപ്പോൾ, ദോഫാർ ഗവർണറേറ്റിൽ മാത്രം 2.5 ശതമാനം വർധനവ് രേഖപ്പെടുത്തി. രാജ്യത്തെ വർധിച്ചുവരുന്ന ജനസംഖ്യയും വ്യാവസായിക ആവശ്യങ്ങളും കണക്കിലെടുക്കുമ്പോൾ ഊർജ മേഖലയിലെ ഈ ഉണർവ് ഏറെ നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.