‘പ്രവാസി ക്ഷേമത്തിൽ അടിയന്തര പരിഷ്കാരങ്ങൾ വേണം’; മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി സാമൂഹിക പ്രവർത്തകൻ സജി ഉതുപ്പാൻ

മസ്കത്ത്: പ്രവാസി ക്ഷേമ മേഖലയിൽ സമയോചിതമായ പരിഷ്കാരങ്ങൾ നടപ്പാക്കി പുതിയ സംസ്ഥാന ബജറ്റിൽ പ്രവാസികൾക്കായി കൂടുതൽ ക്ഷേമ പദ്ധതികൾ ഉൾപ്പെടുത്തണമെന്ന് സാമൂഹിക പ്രവർത്തകനായ ഡോ. സജി ഉതുപ്പാൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിച്ച പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കേരള പ്രവാസി വെൽഫെയർ ബോർഡ് പുനഃസംഘടിപ്പിച്ച് സാധാരണ പ്രവാസികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുക, പ്രവാസി പെൻഷൻ ഗണ്യമായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചു.

വിദ്യാഭ്യാസം, ഭവന പദ്ധതി, ആരോഗ്യ പരിരക്ഷ, സംരംഭകത്വ പ്രോത്സാഹനം തുടങ്ങിയ മേഖലകളിൽ അംഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണം. പ്രവാസി കുടുംബങ്ങളിലെ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ സംവരണം കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്ന വൈദഗ്ധ്യമുള്ള പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുകയും അവരുടെ തൊഴിൽ പരിചയം സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ പ്രയോജനപ്പെടുത്താനുള്ള സംവിധാനങ്ങൾ ഒരുക്കുകയും വേണമെന്നും നിർദേശിച്ചു.

ലോക കേരള സഭ പോലുള്ള സംവിധാനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തുകയും, കൂടുതൽ വിഭവങ്ങൾ നേരിട്ട് പ്രവാസി ക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമ പെൻഷൻ തുക വർധിപ്പിക്കണമെന്നും ആവശ്യം ഉന്നയിച്ചു. പ്രവാസി വെൽഫെയർ ബോർഡിന്റെയും വിവിധ പ്രവാസി സംഘടനകളുടെയും പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കണം.പ്രവാസികൾ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണെന്ന അംഗീകാരം ബജറ്റ് പ്രഖ്യാപനങ്ങളിലൂടെയും നയങ്ങളിലൂടെയും പ്രതിഫലിക്കേണ്ട സമയമാണിതെന്നും ഡോ. സജി ഉതുപ്പാൻ അഭിപ്രായപ്പെട്ടു. ഭക്ഷ്യ വിതരണ വകുപ്പു മന്ത്രി അനൂപ് ജേക്കബിനും നിവേദനത്തിന്റെ പകർപ്പ് കൈമാറി.

Tags:    
News Summary - 'Urgent reforms needed in NRI welfare'; Social activist Saji Uthupaan submits memorandum to Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.