മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു; താൽക്കാലിക തൊഴിൽ പെർമിറ്റുകളും അനുവദിക്കും
മസ്കത്ത്: ഒമാനിൽ വിദേശികളുടെ തൊഴിൽ പെർമിറ്റ് ഫീസുകൾ മേയ് മുതൽ വർധിക്കും. ഫീസ് വർധന സംബന്ധിച്ച ഒമാൻ തൊഴിൽമന്ത്രി ഡോ. മഹദ് സൈദ് ബഉൗവിെൻറ മന്ത്രിതല ഉത്തരവ് ഒൗദ്യോഗിക ഗസറ്റിൽ ഇന്നലെ പ്രസിദ്ധീകരിച്ചു. 90 ദിവസത്തിനുശേഷമാണ് നിയമം പ്രാബല്യത്തിൽ വരുക. കഴിഞ്ഞയാഴ്ച തൊഴിൽമന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലേബർ പെർമിറ്റ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം അറിയിച്ചത്. പുതിയ പെർമിറ്റ് അനുവദിക്കാനും പുതുക്കാനും പുതിയ ഫീസ് ബാധകമായിരിക്കും. ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവ് പ്രകാരം തൊഴിൽ കരാറിൽ നാലായിരം റിയാലും അതിനു മുകളിലും വേതനമുള്ളവർക്ക് 2001 റിയാൽ ഫീസ് നൽകണം. 2500 മുതൽ 3999 റിയാൽ വരെ വേതനം വാങ്ങുന്നവർക്ക് 1001 റിയാലാണ് ഇൗടാക്കുക. ടെക്നിക്കൽ, സ്പെഷലൈസ്ഡ് തസ്തികകളിൽ 601 റിയാലായിരിക്കും പുതുക്കിയ നിരക്ക്. പരമ്പരാഗത മത്സ്യത്തൊഴിലാളി 361 റിയാലാണ് ഫീസ്. മുകളിൽ പറഞ്ഞ തസ്തികകൾ അല്ലാത്തവരുടെ ഫെർമിറ്റ് ഫീസ് 301 റിയാലിൽ തുടരും.
മൂന്നുവരെ വീട്ടുജോലിക്കാർക്ക് 141 റിയാലും നാലിന് മുകളിൽ 241 റിയാലും മൂന്നുവരെ കൃഷിക്കാർക്ക് 201 റിയാലും നാലിന് മുകളിലുള്ളവർക്ക് 301 റിയാൽ വീതവും നൽകണം. ജീവനക്കാരുടെ വിവരങ്ങൾ മാറ്റാനും തൊഴിലുടമയെ മാറ്റാനും അഞ്ചു റിയാൽ വീതമായിരിക്കും ഫീസ്. താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കാനുള്ള തീരുമാനവും മൂന്നുമാസത്തിനുശേഷം പ്രാബല്യത്തിൽ വരും. നാല്, ആറ്, ഒമ്പത് എന്നീ കാലയളവുകളിലേക്കാണ് താൽക്കാലിക പെർമിറ്റ് നൽകുക. വിദേശ തൊഴിലാളിയെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിൽ മാത്രമാണ് ഇതിന് അനുമതി നൽകുക.
തൊഴിൽമന്ത്രാലയം ഉയർന്ന തസ്തികകളായി നിജപ്പെടുത്തിവയിലേക്കുള്ള താൽക്കാലിക തൊഴിൽ പെർമിറ്റുകൾക്ക് നാലുമാസത്തേക്ക് 336 റിയാലും ആറു മാസത്തേക്ക് 502 റിയാലും ഒമ്പതുമാസത്തേക്ക് 752 റിയാലും നൽകണം. ഇടത്തരം തസ്തികകളിൽ നാലുമാസത്തേക്ക് 169, ആറുമാസത്തേക്ക് 252, ഒമ്പതുമാസത്തേക്ക് 377 റിയാൽ എന്നിങ്ങനെയും ടെക്നിക്കൽ, സ്പെഷലൈസ്ഡ് തസ്തികകളിൽ നാലു മാസത്തേക്ക് 101, ആറുമാസത്തേക്ക് 151, ഒമ്പത് മാസത്തേക്ക് 226 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ.
ചെറുകിട-ഇടത്തരം തൊഴിൽ സ്ഥാപനങ്ങളുടെ നിരക്കിലും കുറവുണ്ട്.
ഒന്നുമുതൽ അഞ്ചുവരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ഒരാൾക്ക് 101 റിയാൽ വീതം നൽകിയാൽ മതി. ആറു മുതൽ പത്തുവരെ ജീവനക്കാരുള്ള സ്ഥലങ്ങളിൽ 151 റിയാലുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.