മസ്കത്ത്: രാജ്യത്തെ കരഗതാഗത മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോറം ‘നഖൽ’ ഗതാഗത-വാർത്തവിനിമയ മന്ത്രാലയം അവതരിപ്പിച്ചു. ഡിസംബർ ഒന്ന് മുതൽ പുതിയ സംവിധാനം ‘മുവാസലാത്ത്’ ബ്രാൻഡിന് കീഴിലാകും പ്രവർത്തനസജ്ജമാവുക. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസിയാണ് ‘നഖൽ’ അവതരിപ്പിച്ചത്. ലൈസൻസിങ്, പെർമിറ്റുകൾ, വ്യക്തികളുടെയും കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വെഹിക്കിൾ രജിസ്ട്രേഷൻ, വെഹിക്കിൾ ഒാപറേഷൻസ് കാർഡ് തുടങ്ങിയ സേവനങ്ങൾ നഖൽ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും ലഭ്യമാകും. കരഗതാഗത സേവന മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ കമ്പനികളുടെയും വ്യക്തികളുടെയും വിവരങ്ങൾ ഇൗ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിൽ ലഭ്യമാകുമെന്ന് ഡോ. അഹമ്മദ് അൽ ഫുതൈസി പറഞ്ഞു. ലൈസൻസുകൾക്കും പെർമിറ്റുകൾക്കുമായുള്ള അപേക്ഷ പൂർണമായും വിശകലനം ചെയ്ത ശേഷമാകും നൽകുക.
‘നഖൽ’ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും റോയൽ ഒമാൻ പൊലീസിെൻറ ഇ-സേവനവുമായും വ്യവസായ-വാണിജ്യ മന്ത്രാലയത്തിെൻറ ഇൻവെസ്റ്റ് ഇൗസി ഇ-സേവനവുമായും ബന്ധപ്പെടുത്തിയിരിക്കും. ഒമാനി ചെറുകിട-ഇടത്തരം സ്ഥാപനമായ ഗ്ലോബൽ കമ്പ്യൂട്ടർ സർവിസസിനാണ് അടുത്ത 10 വർഷ കാലയളവിലേക്ക് ഇ-പ്ലാറ്റ്ഫോമിെൻറ പ്രവർത്തന- അറ്റകുറ്റപ്പണി ചുമതല. കരഗതാഗത മേഖലയുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളും ഏകാധിപത്യ പ്രവണതകളും തടയാൻ പുതിയ സംവിധാനം വഴി സാധിക്കും. മുവാസലാത്തിനെ ഹോൾഡിങ് കമ്പനിയായി മാറ്റിയതായും ഗതാഗത-വാർത്തവിനിമയ മന്ത്രാലയം അധികൃതർ പറഞ്ഞു. ‘നഖലി’ന് ഒപ്പം ബസുകളും ഫെറി സർവിസുകളും ഹോൾഡിങ് കമ്പനിക്ക് കീഴിലാകും പ്രവർത്തിക്കുക. പുതിയ പദ്ധതികൾക്കും ഗതാഗത മേഖലയിലെ നിക്ഷേപങ്ങൾക്കും ടെൻഡർ ക്ഷണിക്കുന്നതിനുള്ള ഉത്തരവാദിത്തവും മുവാസലാത്തിന് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.