മസ്കത്ത്: യൂറോപ്യൻ രാജ്യങ്ങളിലെ ടൂറിസം മേഖലയിലെ പ്രധാന ആകർഷണമായ ക്യാമ്പിങ് ടൂറിസം സുൽത്താനേറ്റിൽ സജീവമാക്കാൻ മന്ത്രാലയം വൈവിധ്യമാർന്ന പദ്ധതികളൊരുക്കുന്നു. ടൂറിസം മേഖലക്ക് ഉൗർജം പകരാനും കാമ്പിങ് ടൂറിസത്തിന് കരുത്തുപകരാനും മന്ത്രാലയം സംഘടിപ്പിച്ച എക്സിബിഷന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച ആദ്യത്തെ ക്യാമ്പിങ് ടൂറിസം എക്സിബിഷനിൽ 14 കമ്പനികൾ പങ്കെടുത്തു. ആഭ്യന്തര ടൂറിസത്തെയും അത്തരം ക്യാമ്പിങ് ടൂറുകൾക്ക് സൗകര്യം നൽകുന്ന സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ എക്സിബിഷൻ ടൂറിസം പ്രമോഷൻ ഡയറക്ടർ ജനറൽ സേലം അൽ മാമാരി ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ ക്യാമ്പിങ് ടൂറിസ്റ്റുകൾക്ക് ഉപകരണങ്ങളും വസ്തുക്കളും വിൽക്കുന്ന സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ചായിരുന്നു എക്സിബിഷൻ. രണ്ടാംഘട്ടത്തിൽ രാത്രി താമസവും ക്യാമ്പിങ് ടൂറുകളും നടത്തുകയും മേൽനോട്ടം വഹിക്കുന്ന സ്ഥാപനങ്ങളെയും ടീമുകളെയും പങ്കെടുപ്പിച്ച് എക്സിബിഷനും നടത്തി. എക്സിബിഷനിൽ ടൂറിസം മന്ത്രാലയവും ക്യാമ്പിങ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും നിരവധി സഹകരണ കരാറുകളിൽ ഒപ്പുവെച്ചു.
ക്യാമ്പ് ടൂറിസവും സുൽത്താനേറ്റിലെ അനുബന്ധ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാൻ ലെറ്റ്സ് ഗോ ഒമാനുമായും കരാർ ഒപ്പിട്ടു.വിദേശ സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ക്യാമ്പിങ് ടൂറിസത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രദ്ധാലുവാണെന്നും അതിന് പ്രത്യേക പാക്കേജുകളുൾപ്പെടെ നടപ്പാക്കുന്നത് പരിഗണനയിലാണെന്നും മന്ത്രാലയത്തിന് കീഴിലെ ടൂറിസം പരിപാടികളുടെ സംഘാടകൻ അഹ്മദ് ബിൻ സയീദ് അൽ ബഹ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.