മസ്കത്ത്: ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഇടപെടലിനെ തുടർന്ന് വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഉപഭോക്താവിന് 32,000 ഒമാനി റിയാൽ വിലവരുന്ന പുത്തൻ വാഹനം പകരമായി ലഭിച്ചു. പുതിയ വാഹനത്തിൽ നിർമ്മാണ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വാഹനം വാങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഡാഷ്‌ബോർഡിൽ വാർണിങ് ലൈറ്റ് തെളിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് ഉടമ ഉടൻ തന്നെ വാഹനം പരിശോധനക്കായി ഡീലർക്ക് തിരികെ എത്തിച്ചുനൽകി. അതോറിറ്റിയുടെ സാങ്കേതിക പരിശോധനയിൽ വാഹനത്തിന്റെ എഞ്ചിനിൽ ഒട്ടും എഞ്ചിൻ ഓയിൽ ഇല്ലെന്ന് കണ്ടെത്തി.
എണ്ണമയമില്ലാത്തത് കാരണം എഞ്ചിൻ പൂർണമായി തകരാറിലാകാൻ ഇടയാക്കുന്ന ഗുരുതരമായ പിഴവാണിത്. ഈ മോഡൽ വാഹനങ്ങൾ നിർമാണ തകരാർ മൂലം കമ്പനി തന്നെ തിരികെ വിളിച്ച കൂട്ടത്തിൽപെട്ടതാണെന്നും പിന്നീട് സ്ഥിരീകരിച്ചു. ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇരുകൂട്ടരുമായി ചർച്ച നടത്തി വിഷയം പരിഹരിക്കുകയായിരുന്നു. കോടതി നടപടികളിലേക്ക് കടക്കാതെ തന്നെ, പുതിയ വാഹനം നൽകാൻ ഡീലർ സമ്മതിച്ചു. ഉൽപന്നങ്ങളിലോ സേവനങ്ങളിലോ എന്തെങ്കിലും തകരാറുകൾ കണ്ടാൽ ഔദ്യോഗിക ചാനലുകൾ വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.