മസ്കത്ത്: യുവ കായിക പ്രതിഭകളുടെ സ്വപ്നങ്ങള്‍ക്ക് പ്രചോദനമേകാൻ ലുലു എക്സ്ചേഞ്ച് അല്‍ ഇതിഫാഖ് സ്‌പോര്‍ട്‌സ് അക്കാദമിക്ക് ഔദ്യോഗിക ജഴ്‌സികള്‍ സമ്മാനിച്ചു. യുവ ഫുട്ബാള്‍ താരങ്ങള്‍ക്ക് അഭിമാനത്തോടെയും ലക്ഷ്യബോധത്തോടെയും കളിക്കാനും അവരുടെ പ്രതിഭകളെ ഉയരങ്ങളിലെത്തിക്കാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മസ്‌കത്ത് ഇത്തിയിലെ അല്‍ ഇതിഫാഖ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന ചടങ്ങിൽ ജഴ്‌സികൾ സമ്മാനിച്ചു. ലുലു എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ലതീഷ് വിചിത്രൻ, ഹെഡ് ഓഫ് എച്ച് ആർ മുഹമ്മദ് അല്‍ കിയുമി, സീനിയർ മാനേജ്‌മെന്റ് പ്രതിനിധികൾ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ പങ്കെടുത്തു.
യുവ താരങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിർണായക പങ്കുവഹിക്കുന്ന അല്‍ ഇതിഫാഖ് സ്‌പോര്‍ട്‌സ് അക്കാദമിയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ലുലു എക്സ്ചേഞ്ച് ജനറല്‍ മാനേജർ ലതീഷ് വിചിത്രൻ പറഞ്ഞു. കായിക താരങ്ങളിൽ അച്ചടക്കം, ടീം വർക്ക്, ലക്ഷ്യബോധം തുടങ്ങിയ മൂല്യങ്ങൾ വളർത്തി, ഉയർന്ന നിലവാരത്തിലുള്ള ഫുട്ബാൾ പരിശീലനം നൽകുന്നതിലൂടെ വരുംതലമുറയിലെ കായിക ജേതാക്കളെ വാർത്തെടുക്കുന്നതിനാണ് അൽ ഇതിഫാഖ് സ്പോർട്സ് അക്കാദമി പ്രതിജ്ഞാബദ്ധമായിരിക്കുന്നത്. അച്ചടക്കം, ടീംവർക്ക്, സമഗ്രമായ വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലുലു എക്സ്ചേഞ്ച് എന്നും പിന്തുണ നല്‍കുമെന്നും അദേഹം പറഞ്ഞു.
ഒത്തൊരുമയുടെയും അഭിമാനത്തിന്റെയും ടീം വർക്കിന്റെയും പ്രതീകമാണ് ഈ ജഴ്സികൾ. ഈ ഒരു ചുവടുവെപ്പ് കായിക താരങ്ങൾക്ക് ആവേശത്തോടെ കളിക്കാനും പരസ്പരം പിന്തുണച്ച് ഒന്നിച്ചു നിൽക്കാനും കളിക്കളത്തിലും പുറത്തും അവരുടെ വലിയ സ്വപ്നങ്ങൾ പിന്തുടരാനും പ്രചോദിപ്പിക്കുമെന്ന് ലുലു എക്സ്ചേഞ്ച് ഹെഡ് ഓഫ് എച്ച്.ആർ. മുഹമ്മദ് അല്‍ കിയുമി അഭിപ്രായപ്പെട്ടു. പുതിയ ജഴ്‌സികള്‍ ടീംവർക്കിന് പ്രചോദനം നൽകുന്നതിനൊപ്പം കുട്ടികളുടെ ആരോഗ്യത്തിലും ഫിറ്റ്നസിലും സമഗ്രവളര്‍ച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുമെന്ന് അക്കാദമി മാനേജർ സൗദ് അൽ വഹീബി കൂട്ടിച്ചേർത്തു. പുതിയ ജഴ്‌സികളില്‍ കുട്ടികളെ കാണുന്നത് ഞങ്ങള്‍ക്ക് അത്യന്തം അഭിമാനകരമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത രക്ഷിതാവ് സയീദ് സൈഫ് അല്‍ ഹാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.