മസ്കത്ത്: ഇൗ വർഷം രാജ്യത്ത് എട്ടു പകർച്ചപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യമന്ത്രാലയം. ഒക്ടോബർ പത്തുവരെ കാലയളവിലാണ് ഇൗ മരണങ്ങളുണ്ടായത്. 952 പേരാണ് ഇക്കാലയളവിൽ രോഗബാധിതരായത്. കഴിഞ്ഞ വർഷം 1492 രോഗബാധയും ഒമ്പത് മരണങ്ങളുമുണ്ടായി. 2015ലാണ് കൂടുതൽ പേർ മരിച്ചത്, 25 പേർ.
പകർച്ചപ്പനി ബാധയുടെയും മരണത്തിെൻറയും പേരിൽ ഭീതി പുലർത്തേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മുൻവർഷങ്ങൾ കണക്കിലെടുക്കുേമ്പാൾ രോഗബാധ സാധാരണ തലത്തിൽ തന്നെയാണ്. അപകടസാധ്യതയുള്ള വിഭാഗത്തിൽപെട്ടവരാണ് മരിച്ചവരിൽ കൂടുതലും. ഒമാനെ പോലുള്ള ശീതോഷ്ണ സമ്മിശ്രമായ ഉപ ട്രോപിക്കൽ കാലാവസ്ഥയുള്ള രാഷ്ട്രങ്ങളിൽ പകർച്ചപ്പനി വൈറസ് ബാധ സെപ്റ്റംബർ ആദ്യം മുതൽ മേയ് പകുതിവരെയാണ് സാധാരണ കണ്ടുവരാറുള്ളത്. ഒരാൾക്ക് രോഗബാധ പിടിപെട്ട് രണ്ടു ദിവസത്തിനുശേഷമാണ് ലക്ഷണങ്ങൾ ഉണ്ടാവുക. പനി, ചുമ, തൊണ്ട വേദന, ജലദോഷം, മൂക്കടപ്പ്, ശരീര വേദന, തലവേദന, ക്ഷീണം, ഛർദി, വയറിളക്കം (കൂടുതലും കുട്ടികളിൽ) തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗിയുടെ നില ചില സാഹചര്യങ്ങളിൽ വഷളാകാനും മരണപ്പെടാനും സാധ്യതയുണ്ട്. അതീവ അപകടസാധ്യതയുള്ള വിഭാഗത്തിൽപെടുന്ന ആരോഗ്യ പ്രവർത്തകർ, ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ, തീർത്ഥാടകർ തുടങ്ങിയവരിലാണ് ഇതിനുള്ള സാധ്യത കൂടുതൽ. അതിനാൽ ഇൗ വിഭാഗത്തിൽ പെടുന്നവർ ചികിത്സയിൽ ജാഗ്രത പുലർത്തണം.
ചുമയിലൂടെയും തുമ്മലിലൂടെയുമാണ് സാധാരണ പകർച്ചപ്പനി രോഗാണു പടരുന്നത്. രോഗാണുബാധയുള്ള സ്ഥലത്തോ വസ്തുക്കളിലോ സ്പർശിച്ച ശേഷം കണ്ണ്, വായ, മൂക്ക് എന്നിവയിൽ സ്പർശിക്കുന്നതിലൂടെയും ചിലപ്പോൾ രോഗം പടരാം. സാധാരണ ലക്ഷണങ്ങൾ കണ്ട് അഞ്ചുമുതൽ ഏഴുദിവസം വരെയാണ് രോഗാണുബാധ ശരീരത്തിൽ ഉണ്ടാവുക. കുട്ടികളുടെയും രോഗപ്രതിരോധ ശേഷി കുറഞ്ഞവരുടെയും ശരീരത്തിൽ കൂടുതൽ ദിവസങ്ങളിൽ രോഗാണുബാധ കണ്ടുവരാറുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗബാധിതർ പ്രതിരോധ മരുന്ന് കൃത്യമായി കഴിക്കുന്നതിനൊപ്പം കൂടുതൽ അളവിൽ വെള്ളം കുടിക്കുകയും വിശ്രമം ഉറപ്പാക്കുകയും വേണം. അപകടസാധ്യതയുള്ള വിഭാഗത്തിൽപെടുന്നവർ ഇക്കാര്യം ജാഗ്രതയോടെ ശ്രദ്ധിക്കണം. ഇവർ രോഗം വരുന്നതിന് മുമ്പ് പ്രതിരോധ മരുന്നുകൾ കഴിക്കുന്നത് നല്ലതായിരിക്കും. ചുമക്കുേമ്പാൾ വായും മൂക്കും പൊത്തിപ്പിടിക്കാൻ ശ്രദ്ധിക്കണം. കൈകൾ എപ്പോഴും കഴുകി വൃത്തിയാക്കുകയും വേണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.