മസ്കത്ത്: ഒമാനിലെ ദുകം തുറമുഖത്തിന് സമീപം നങ്കൂരമിട്ട എണ്ണകപ്പലിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മരിച്ച ജീവനക്കാരൻ നിഷാന്ത് ഉയിർത്തനാഥന്റെ (35) മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ഊർജിത ശ്രമം നടത്തുന്നതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജൂൺ 11നാണ് നിഷാന്ത് മരണപ്പെടുന്നത്. രണ്ടു ദിവസമായി മൃതദേഹം കപ്പലിൽത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
മൃതദേഹം കപ്പലിൽനിന്ന് ഉടൻ കരയിലെത്തിക്കാനുള്ള നടപടികൾ എംബസി വേഗത്തിലാക്കി.മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കപ്പൽ ഉടൻ തന്നെ തുറമുഖത്തേക്ക് അടുപ്പിക്കും. കപ്പൽ തീരത്ത് അടുക്കുന്ന മുറക്ക് മൃതദേഹം പുറത്തെടുക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒമാൻ അധികൃതരുമായും ദുകം തുറമുഖ ഉദ്യോഗസ്ഥരുമായും ഷിപ്പിങ് കമ്പനിയുമായും നിരന്തരം ആശയവിനിമയം നടത്തിവരികയാണ്.
മരണപ്പെട്ട നിഷാന്തിന്റെ കുടുംബവുമായി എംബസി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഭൗതികശരീരം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ സഹായങ്ങൾ നൽകി വരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.