മസ്കത്ത്: കെട്ടിടങ്ങളുടെ നിർമാണം, പുതുക്കിപ്പണിയൽ, അറ്റകുറ്റപ്പണികൾ എന്നിവക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള നിയമം ഇൗ വർഷം അവസാനത്തോടെ നിലവിൽ വരും.
കെട്ടിടങ്ങളുടെ സാങ്കേതിവും ശാസ്ത്രീയവുമായ നിർമാണങ്ങൾക്ക് മുൻഗണന നൽകുന്നതായിരിക്കും പുതിയ നിയമം. കെട്ടിടങ്ങളുടെ അടിത്തറ, പ്രകൃതിപരമായ അവസ്ഥകൾ, എൻജിനീയറിങ് തത്ത്വങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും നിയമം. ഒമാനിൽ നിർമിക്കുന്നതോ പുതുക്കി പണിയുന്നതോ ആയ കെട്ടിടങ്ങളുടെ നിയമ നിർദേശങ്ങൾ ഇതിലുണ്ടാവും.
കെട്ടിടങ്ങളുടെ നിലനിൽപ്, സുരക്ഷ, പൊതുജനാരോഗ്യം എന്നിവ ഉറപ്പുവരുത്തുന്ന രീതിയാലായിരിക്കണം കെട്ടിടം നിർമിക്കേണ്ടത്.
പൊതുനിയമങ്ങൾ, ശക്തി, കാര്യക്ഷമത, സുസ്ഥിരത, നിലവിലുള്ളതും പരമ്പരാഗത കെട്ടിടങ്ങളും, പ്ലമ്പിങ്, മെക്കാനിക്കൽ സാനിറ്ററി സംവിധാനം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് കെട്ടിട നിയമം കാര്യമായി ഊന്നൽ നൽകുക. ഇന്റർനാഷനൽ കോഡ് കൗൺസിലായിരിക്കും നിയമ നിർമാണത്തിന് മേൽനോട്ടം വഹിക്കുക.
നിയമം അറബി ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമായിരിക്കും. ഇതിലെ പൊതു നിയമം ഈ വർഷം അവസാനത്തിലും ബാക്കിയുള്ളവ അടുത്ത വർഷവും നടപ്പിലാവും. ഇന്റർനാഷനൽ കോഡ് കൗൺസിലും പാർപ്പിട നഗര പ്ലാനിങ് മന്ത്രാലയവും സഹകരിച്ചുകൊണ്ട് ജീവനക്കാർക്കും മറ്റും പരിശീലനം നൽകാനുള്ള ശിൽപശാല അടുത്ത മാസം സംഘടിപ്പിക്കുന്നുണ്ട്.
കെട്ടിട നിർമാണത്തിൽ ഉപഗയാഗിക്കുന്ന കെട്ടിട ഉപകരണങ്ങളുടെ ഗുണനിലവാരം, ഗുണമേന്മ, വില, പ്രദേശിക ഉൽപന്നങ്ങളുടെ മൂല്യം എന്നിവയും നിയമം വഴി നിയന്ത്രിക്കും.
കെട്ടിടങ്ങളുടെ നിർമാണ ചെലവ് കുറക്കാനും സുരക്ഷിതമായ കെട്ടിടങ്ങൾ നിർമിക്കാനും നിയമങ്ങൾ സഹായകമാവും. തീപിടിത്തമുണ്ടാകുമ്പോൾ രക്ഷപ്പെടാനുള്ള സംവിധാനം രൂപകൽപന ചെയ്യാനും നിയമത്തിലുണ്ടാവും. താമസക്കാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനാൽ വെള്ളപ്പൊക്കം, ഭൂമികുലുക്കം സാധ്യതകളുള്ള മേഖലകളിൽ നിർമിക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക മാർഗ നിർദേശം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.