കണ്ണൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന്
മസ്കത്ത് എയർപോർട്ടിൽ കുടുങ്ങിയ യാത്രക്കാർ
താളംതെറ്റി എയര്‍ ഇന്ത്യ എക്സ്പ്രസ് സർവിസ്: യാത്ര അനിശ്ചിതത്വം തുടരുന്നു
മത്ര: താളം തെറ്റിയും തകിടം മറിഞ്ഞും എയര്‍ ഇന്ത്യാ എക്സ്പ്രസ് സർവിസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാത്രക്കാരെ അനിശ്ചിതത്വത്തിലാക്കിക്കൊണ്ടാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്നത്.
ചില സർവിസുകള്‍ പൊടുന്നനേ റദ്ദാക്കി മറ്റു ദിവസങ്ങളിലേക്ക് മാറ്റി നല്‍കുകയാണ് ചെയ്യുന്നത്. മറ്റു ചില സർവിസുകള്‍ മണിക്കൂറുകള്‍ വൈകിയാണ് പറക്കുന്നത്. വിമാനം വൈകുമെന്നുള്ള വിവരം യാത്രയുടെ അവസാന സമയങ്ങളിലാണ് അറിയിപ്പായെത്തുന്നത്. ഇത് യാത്രക്കാരെ നിലയില്ലാ കയത്തിലിടും പോലുള്ള പ്രതിസന്ധിയിലാക്കിക്കൊണ്ടിക്കയാണ്. വല്ലപ്പോഴും വൈകിപ്പറക്കുന്നത് സഹിക്കാനും ക്ഷമിക്കാനും വിട്ടു വീഴ്ച ചെയ്യാനും യാത്രക്കാര്‍ സന്നദ്ധരാകുന്നുണ്ട്.
അത് കൊണ്ടാണ് വീണ്ടും എസ്പ്രസില്‍ ടിക്കറ്റെടുക്കുന്നത്. പെട്ടെന്നുള്ള സര്‍വിസ് റദ്ദാക്കലുകളും അനിശ്ചിതമായി വൈകിപ്പറക്കലുമാണ് എക്സ്പ്രസ് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമെന്ന് യാത്രക്കാർ പറയുന്നു. ആരോടാണ് പ്രതിഷേധിക്കേണ്ടതെന്നുപോലും അറിയായെ യാത്രക്കാർ വട്ടം കറങ്ങേണ്ട സ്ഥിതിയാണ്. കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ഇതൊന്നും അറിഞ്ഞ മട്ടേയില്ല എന്ന നിലപാടിലാണ്. താരതമ്യേന താങ്ങാവുന്ന ടിക്കറ്റ് നിരക്കും സൗകര്യമുള്ള ഡസ്റ്റിനേഷനുകളിലേക്ക് എളുപ്പത്തില്‍ എത്താം എന്നതൊക്കെ നോക്കിയണ് യാത്രക്കാര്‍ എക്സ്പ്രസിനെ ആശ്രയിക്കുന്നത്.
കണ്ണൂരിലേക്ക് കൂടുതൽ സർവിസ് നടത്തുന്ന വിമനമാന കമ്പനിയായതിനാല്‍ നിര്‍ബന്ധിതാവസ്ഥയിലാണ് എക്സ്പ്രസ്സിന് തലവെച്ച് കൊടുക്കേണ്ടി വരുന്നതെന്ന് പല യാത്രക്കാരും പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പോകേണ്ട യാത്രക്കാരൊക്കെ സമയത്ത് പോകാന്‍ കഴിയാതെ വൈകുകയോ മുടങ്ങുകയോ ചെയ്ത അവസ്ഥയുമുണ്ടായി. തിങ്കളാഴ്ച രാവിലെ മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനം അനിശ്ചിതമായി വൈകിയതിൽ യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തു.
ചൊവ്വാഴ്ചത്തെ എയർ ഇന്ത്യ എക്സപ്രസിന്റെ മസ്കത്ത്-കണ്ണൂർ, തിരുവനന്തപുര-മസ്കത്ത് വിമാനങ്ങളും റദ്ദാക്കി. ടിക്കറ്റ് നല്കിയ യാത്രക്കാരുടെ പരിഭവവങ്ങളും ആകുലതകളും അമര്ശവുമൊക്കെ സഹിച്ച് യാത്രക്കാരുടെ മുഖത്ത് നോക്കാന്‍ തന്നെ പ്രയാസമനുഭവപ്പെടുന്നുവെന്ന് മത്രയിലെ ഇസ്മായിൽ ട്രാവല്‍സ് ഉടമ സുമേഷ് കൊല്ലം പറഞ്ഞു. എന്നെ തല്ലെണ്ടമ്മാവാ ഞാൻ നന്നാവില്ല എന്ന ചൊല്ല് പോലെ നിരന്തരം ആവര്‍ത്തിക്കുന്ന നിസംഗ സമീപനം മൂലം പരമാവധി എക്സ്പ്രസിന് ടിക്കറ്റ് നല്കുന്ന റിസ്ക് ഒഴിവാക്കാനാണ് ശ്രമിക്കാറുള്ളതെന്ന് സുമേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.