സലാല/മസ്കത്ത്: മസ്കത്ത് -സലാല റോഡിൽ ഹൈമക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു മരണം. അപകടത്തിൽ 41 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില അതിഗുരുതരമാണ്. മസ്കത്തിൽനിന്ന് സലാലയിലേക്ക് വരുകയായിരുന്ന സലാല ലൈൻ ട്രാൻസ്പോർട്ട് കമ്പനിയുടെ ബസും ട്രെയിലറും പുലർച്ചെ അഞ്ചുമണിയോടെ ഹൈമക്ക് 45 കിലോമീറ്റർ അകലെ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ട്രെയിലർ ഡ്രൈവറായ യു.പി സ്വദേശി അക്തർ ഹുസൈൻ, ബസ് ഡ്രൈവറായ പാകിസ്താൻ സ്വദേശി മുഹമ്മദ് ഉസ്മാൻ എന്നിവരാണ് മരിച്ചത്. വാഹനങ്ങളുടെ മുൻഭാഗം നിശ്ശേഷം തകർന്നു. പരിക്കേറ്റവരിൽ ഏഴുപേരുടെ നില അതിഗുരുതരമാണ്. അഞ്ചുപേർക്ക് പരിക്കുമുണ്ട്. ഇൗ 12 പേരെയും ഹൈമ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം നിസ്വ ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരെ ഹെലികോപ്ടറിെൻറ സഹായത്താലും ബാക്കിയുള്ളവരെ റോഡുമാർഗവുമാണ് നിസ്വയിലേക്ക് കൊണ്ടുപോയത്. 27 പേർക്ക് നിസ്സാര പരിക്കാണുള്ളത്. ഇവർ ഹൈമ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് അടുത്ത ദിവസങ്ങളിൽ ആശുപത്രി വിടാൻ കഴിയും. വിമാനത്തിൽ എത്തിയ യാത്രക്കാരെ കയറ്റിയ ശേഷം രാത്രി 12 മണിയോടെയാണ് ബസ് മസ്കത്ത് വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടത്. ഉച്ചക്ക് 11 മണിയോടെ സലാലയിൽ എത്തേണ്ടതാണ്.
വയനാട് മക്കിയാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്കും അപകടത്തിൽ പരിക്കുണ്ട്. സലാലയിൽ 15 വർഷത്തിലധികമായി ജോലിചെയ്യുന്ന അഹ്മദ് സഖാഫിയുടെ ഭാര്യ സാഹിറ, മക്കളായ മുഹമ്മദ് ഷെംലാൽ ഷെമീം, മുഹമ്മദ് യാസീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഇളയമകൾ സുഹ്രിയ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു. നാട്ടിൽനിന്ന് മസ്കത്തിൽ വിമാനമിറങ്ങിയ ശേഷമാണ് സാഹിറയും മക്കളും ബസിൽ കയറിയത്. ഒമ്പതുമണിക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇവർ മസ്കത്തിൽ എത്തിയത്. സാധാരണ ജി.ടി.സി ബസുകൾക്കാണ് വരാറുള്ളതെങ്കിലും സലാല ലൈൻ ബസ് നേരത്തേ പുറപ്പെടുമെന്ന് കണ്ടതിനാലാണ് കുടുംബം അതിൽ കയറിയതെന്ന് അഹ്മദ് സഖാഫി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഉറക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് ഒാർമയില്ല. അപകടത്തിൽ ഭാര്യയുടെ കാലിലെ തൊലി പൊളിഞ്ഞു. മൂത്ത മകെൻറ തലക്ക് പൊട്ടലേറ്റതിനെ തുടർന്ന് നാലു സ്റ്റിച്ചിട്ടിട്ടുണ്ട്. രണ്ടാമത്തെയാളുടെ കൈക്ക് പൊട്ടലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലു മലേഷ്യക്കാർക്കും അഞ്ച് അമേരിക്കൻ പാസ്പോർട്ട് ഉടമകൾക്കും അപകടത്തിൽ പരിക്കുണ്ട്. പതിവ് അപകട മേഖലയാണ് മസ്കത്ത്-സലാല റൂട്ടിലെ ഹൈമ. വൺവേ റോഡായ ഇവിടെ ഖരീഫ് സീസണിലും മറ്റും ഉണ്ടായ വാഹനാപകടങ്ങളിൽ മലയാളികളടക്കം നിരവധി പേരാണ് മരണപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.