സലാല: മസ്‌കത്ത്-സലാല റോഡില്‍ വീണ്ടും അപകടം. ഒട്ടകമിടിച്ച് മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് (39) മരിച്ചു. മിസ്‌ബാഹ് (38) പരിക്കുകളോടെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്‌ച രാത്രി 12നാണ് അപകടം. സലാലയില്‍നിന്ന് മടങ്ങി പോവുകയായിരുന്ന ഇവരുടെ വാഹനം തുംറൈത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിനടുത്തുവെച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഖത്തറിൽനിന്ന് പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു. അലി ബിന്‍ അലി എന്ന കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു.
മസ്‌കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്‌താഹിനെയും കൂട്ടിയാണ് ഇവര്‍ സലാലയിലെത്തിയത്. കൂടെയുണ്ടായിരുന്ന എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും മുഹമ്മദ് അഫ്‌താഹും സുരക്ഷിതരാണ്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.