മസ്കത്ത്: നോര്‍ക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിനായുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുന്നു. ഒമാനിൽനിന്ന് മാത്രം എണ്ണായിരത്തോളം പേരാണ് പണമടച്ച് എട്ടുമാസത്തോളമായി കാത്തിരിക്കുന്നത്. മറ്റ് ഗൾഫിൽനിന്ന് ആയിരക്കണക്കിന് ആളുകൾ അപേക്ഷ നൽകിയിട്ടുണ്ട്.
പ്രവാസികളുടെ കൃത്യമായ കണക്ക് ശേഖരിക്കുക, ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ബാങ്ക് വഴി ധനസഹായം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയാണ് നോര്‍ക്ക പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2008 മുതൽ തിരിച്ചറിയൽ കാർഡ് വിതരണം ആരംഭിച്ചിരുന്നെങ്കിലും അധികം പ്രവാസികളും പദ്ധതി പ്രയോജനപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞവർഷം അവസാനത്തോടെയാണ് പ്രവാസി സംഘടനകളുടെ സഹായത്തോടെ പദ്ധതി ഉൗർജിതമായി നടപ്പാക്കാൻ തീരുമാനിച്ചത്.
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഉടനെ 20 ലക്ഷം വരെ പലിശരഹിത വായ്പ ഉൾപ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കും എന്നതടക്കമുള്ള തെറ്റായ പ്രചാരണങ്ങള്‍ രജിസ്ട്രേഷന് വര്‍ധിക്കാന്‍ ഇടവരുത്തി. രണ്ടുമുതല്‍ മൂന്നു റിയാല്‍ വരെ ഈടാക്കിയാണ് സംഘടനകള്‍ ഒമാനിൽ രജിസ്ട്രേഷന് നടത്തിയിരുന്നത്.
മുന്നൂറ് രൂപയാണ് രജിസ്ട്രഷന് നോര്‍ക്ക ഈടാക്കുന്ന നിരക്ക്. മൂന്നു മാസത്തിനകം കാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്ന് അപേക്ഷ നൽകിയവർ പറയുന്നു.
കാര്‍ഡ് എന്ന് ലഭിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ മറുപടി നോര്‍ക്കയില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് സംഘടനകളുമായി ബന്ധപ്പെട്ടവർ പറയുന്നു.
നോര്‍ക്കയില്‍നിന്നുള്ള നടപടികള്‍ വേഗത്തിലല്ലാത്തതിനാലാണ് കാര്‍ഡ് ലഭിക്കാന്‍ വൈകുന്നത്. അതേസമയം, കാർഡിനായുള്ള വിവരശേഖരണം ഓണ്‍ലൈന്‍ വഴിയാക്കിയതിനാലാണ് നടപടിക്രമങ്ങള്‍ വൈകുന്നതെന്നാണ് നോര്‍ക്കയുടെ വിശദീകരണം.
തിരിച്ചറിയൽ കാർഡിനായി കഴിഞ്ഞ മാസങ്ങളിൽ ലഭിച്ച എൺപതിനായിരത്തോളം അപേക്ഷകളുടെ ഡാറ്റാ എൻട്രി ജോലികൾക്ക് കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഡാറ്റാ എൻട്രിയും അച്ചടിയും പൂർത്തിയായവ വിതരണത്തിനായി അതത് സെല്ലുകളിലേക്ക് അയച്ചിട്ടുെണ്ടന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
അതേസമയം, സ്വദേശിവത്കരണം മൂലം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ നോർക്ക പ്രഖ്യാപിച്ചിരുന്നെങ്കിലും അതും പാതിവഴിയില്‍ തന്നെയാണെന്ന് ആക്ഷേപമുണ്ട്.
വിദേശത്ത് മരണപ്പെടുന്നവരുടെ മതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ടിയുള്ള സാമ്പത്തിക സഹായം നേര്‍ക്കയുടെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ലെന്നും പ്രവാസികള്‍ക്ക് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.