???????????????? ???????

ഒമാന്‍ ദേശീയ മ്യൂസിയം ഈമാസം 30ന് തുറക്കും

മസ്കത്ത്: സുല്‍ത്താനേറ്റിന്‍െറ സമ്പന്നമായ ചരിത്ര പൈതൃകങ്ങളുടെ അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്ന ഒമാന്‍ ദേശീയ മ്യൂസിയം ഈമാസം 30ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. പഴയ മസ്കത്തില്‍ അല്‍ ആലം കൊട്ടാരത്തിന് എതിര്‍വശത്തായാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.
നൂറ്റാണ്ട് പഴക്കമുള്ള മനുഷ്യവാസത്തിന്‍െറ കഥപറയുന്ന ചരിത്രശേഷിപ്പുകള്‍  മുതല്‍ ആധുനിക കാലത്തിന്‍െറ അടയാളപ്പെടുത്തലുകള്‍ വരെ 14 ഗാലറികളിലായാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നതെന്ന് മ്യൂസിയം ഡയറക്ടര്‍ ജമാല്‍ ആല്‍ മൂസാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ദേശീയ ദിന സമ്മാനമായി ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ആണ് മ്യൂസിയത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.
തുടര്‍ന്ന് മിനുക്കുപണികള്‍ക്കായി മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു. സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും ഒരു റിയാലാണ് പ്രവേശ ഫീസ്. ഒമാനില്‍ താമസക്കാരായ വിദേശികള്‍ക്ക് രണ്ടു റിയാലും വിദേശ സഞ്ചാരികള്‍ക്ക് അഞ്ചു റിയാലുമായിരിക്കും പ്രവേശ ഫീസ്. 25 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍, വികലാംഗര്‍, 59 വയസ്സിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ എന്നിവര്‍ക്ക് പ്രവേശം സൗജന്യമായിരിക്കും. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ മാത്രമായിരിക്കും മ്യൂസിയത്തില്‍ പ്രവേശം അനുവദിക്കുക. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം മൂന്നുവരെ ആയിരിക്കും പ്രവേശ സമയം. 13,700 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മ്യൂസിയത്തില്‍ നാലായിരം സ്ക്വയര്‍ മീറ്ററിലാണ് പ്രവേശ ഹാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.  പുരാതന കാലത്ത് വേട്ടക്ക് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, ചെമ്പു പീരങ്കികള്‍, യുദ്ധോപകരണങ്ങള്‍, പുരാതന കാല്‍ ഗോപുരങ്ങള്‍, പുനരാവിഷ്കരിക്കപ്പെട്ട നൗകകള്‍,  പുരാതന കാലം മുതലുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ തുടങ്ങി ഏഴായിരത്തോളം അപൂര്‍വ വസ്തുക്കള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറക്കുക ചരിത്രത്തിന്‍െറ അറിയപ്പെടാത്ത ഏടുകളായിരിക്കും. പ്രദര്‍ശനഹാളുകള്‍ക്ക് പുറമെ പഠനകേന്ദ്രം, പരിപാലന കേന്ദ്രം, കഫേ, ഗിഫ്റ്റ്ഷോപ് എന്നിവയും ഇതില്‍ ഒരുക്കിയിട്ടുണ്ട്.  ഒമാനിലെ ആദ്യ അള്‍ട്രാ ഹൈഡെഫിനിഷന്‍ സിനിമാ ഹാളും മ്യൂസിയത്തിന്‍െറ ഭാഗമാണ്.
ഇവിടെ സന്ദര്‍ശകര്‍ ഒമാന്‍െറ ചരിത്രാതീതകാലം മുതലുള്ള പൈതൃകപ്പെരുമ പറയുന്ന ഹ്രസ്വചിത്രങ്ങള്‍ കാണാം. അറബിക്കിന് പുറമെ ഇംഗ്ളീഷ്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലും കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കുന്നതിന് ഗൈഡുമാരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര മ്യൂസിയം കൗണ്‍സിലിന്‍െറ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള  കണ്ണു കാണാത്തവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അറബിക് ബ്രെയില്‍ സിസ്റ്റം ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം സഞ്ചാരികളെയാണ് ഇവിടെ പ്രതീക്ഷിക്കുന്നതെന്ന് ജമാല്‍ ആല്‍ മൂസാവി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.