ആഗോള ഭക്ഷ്യസുരക്ഷാ സൂചിക:  ജി.സി.സി തലത്തില്‍ ഒമാന്‍ രണ്ടാം സ്ഥാനത്ത്

മസ്കത്ത്: ബ്രിട്ടീഷ് ഇക്കണോമിക് ഇന്‍റലിജന്‍സ് യൂനിറ്റ് പ്രസിദ്ധീകരിച്ച ആഗോള ഭക്ഷ്യസുരക്ഷാ സൂചികയില്‍ ഒമാന് അഭിമാനാര്‍ഹമായ സ്ഥാനം. 113 രാഷ്ട്രങ്ങളുടെ പട്ടികയില്‍ അറബ്, ജി.സി.സി തലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഒമാന്‍ ആഗോളതലത്തില്‍ 26ാം സ്ഥാനത്താണുള്ളത്. നൂറില്‍ 73.6 പോയന്‍റാണ് ഒമാനുള്ളത്. 77.5 പോയന്‍േറാടെ ഖത്തറാണ് സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ള അറബ് രാഷ്ട്രം. ഭക്ഷ്യസുരക്ഷ യാഥാര്‍ഥ്യമാക്കുന്നതിനുള്ള മികച്ച സാഹചര്യമാണ് ഒമാനിലുള്ളതെന്ന് സൂചിക പറയുന്നു. 
ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, തെക്കന്‍ കൊറിയ, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങള്‍ക്ക് സമാനമായ സാഹചര്യമാണ് ഒമാനിലേത്. കാര്‍ഷിക ആഭ്യന്തര ഉല്‍പാദനത്തിന്‍െറ നാല് ശതമാനത്തിലധികം ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന നാലു രാഷ്ട്രങ്ങളില്‍ ഒന്ന് ഒമാനാണ്. 
അമേരിക്കയും അയര്‍ലന്‍ഡും നെതര്‍ലന്‍ഡ്സുമാണ് മറ്റ് മൂന്ന് രാഷ്ട്രങ്ങള്‍. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി കാര്‍ഷികരംഗത്തെ ഗവേഷണങ്ങള്‍ക്കും ഒമാന്‍ കൂടുതല്‍ ശ്രദ്ധയൂന്നിവരുന്നതാണ് ഇടത്തരം വരുമാനമുള്ള രാഷ്ട്രങ്ങളില്‍ കാര്‍ഷികഗവേഷണത്തിന് കൂടുതല്‍ തുക ചെലവഴിക്കുന്ന രാഷ്ട്രങ്ങളുടെ മുന്‍നിരയിലത്തൊന്‍ ഒമാന് സഹായകരമായത്. ജി.സി.സി ജനസംഖ്യയില്‍ ശരാശരി 36.7 ശതമാനം പൊണ്ണത്തടിയന്മാരുള്ളപ്പോള്‍ ഒമാനിലത് 27.5 ശതമാനം മാത്രമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 
അമേരിക്കയാണ് പൊണ്ണത്തടിയന്മാരുടെ എണ്ണത്തില്‍ മുന്നില്‍, 86.6 ശതമാനം. അയര്‍ലന്‍ഡാണ് തൊട്ടുപിന്നില്‍. ഭക്ഷ്യ സുരക്ഷയിലും നിലവാരത്തിലും 73 പോയന്‍േറാടെ ആഗോളതലത്തില്‍ 26ാം സ്ഥാനത്താണ് ഒമാന്‍. 
ജനങ്ങള്‍ക്ക് ഭക്ഷണം സ്വന്തമാക്കുന്നതിനുള്ള കഴിവില്‍ 74.2 പോയന്‍േറാടെ 32ാം സ്ഥാനത്തും ഭക്ഷണ സമൃദ്ധിയില്‍ 73.2 പോയന്‍േറാടെ ആഗോളതലത്തില്‍ 21ാം സ്ഥാനത്തുമാണ് ഒമാന്‍െറ സ്ഥാനം. 
കാര്‍ഷിക, മത്സ്യോല്‍പാദന മേഖലക്ക് പ്രഥമ പരിഗണന നല്‍കി നിരവധി പദ്ധതികളാണ് ഒമാനില്‍ നടപ്പാക്കി വരുന്നത്. കഴിഞ്ഞവര്‍ഷം തുടക്കമിട്ട 24 ലക്ഷം റിയാല്‍ ചെലവുള്ള 16 പദ്ധതികള്‍ ലക്ഷ്യത്തോടടുത്തതായി ഒമാന്‍ കാര്‍ഷികമന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഈത്തപ്പഴ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ 2040 വരെ നീളുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വിവിധയിടങ്ങളില്‍ പുതുതായി ഈത്തപ്പഴ തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കും. കൃഷിയിടങ്ങളോടനുബന്ധിച്ച് മത്സ്യഫാമുകള്‍, ജലാശയങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ച് മത്സ്യങ്ങളെ വളര്‍ത്തല്‍, കൂടുതല്‍ മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കല്‍ എന്നീ പദ്ധതികളും നടപ്പാക്കും. അല്‍ ബുസ്താനിലെ അക്വാ കള്‍ചര്‍ ഫാമിങ് സെന്‍ററില്‍ പ്രതിവര്‍ഷം ഒന്നരകോടി മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാന്‍ അടുത്തിടെ ഒമാന്‍ അക്വാകള്‍ചര്‍ ഡെവലപ്മെന്‍റ് കമ്പനിയും കാര്‍ഷിക-ഫിഷറീസ് മന്ത്രാലയവും അടുത്തിടെ ഒപ്പുവെച്ചിരുന്നു. 
ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യാനും കാര്‍ഷികമന്ത്രാലയത്തിന് പദ്ധതിയുണ്ട്. നിരവധി രാഷ്ട്രങ്ങള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.