വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വിസ്: ഇറാനിലേക്കുള്ള ഫെറി സര്‍വിസ്  ഈ മാസം 28ന് തുടങ്ങും

മസ്കത്ത്: ഒമാനും ഇറാനുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ പുതിയ നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഫെറി സര്‍വിസിന് ഈ മാസം 28ന് ഒൗപചാരിക തുടക്കമാവും. മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ് തുറമുഖത്തുനിന്നാണ് സര്‍വിസ് ആരംഭിക്കുക. കിഷം ദ്വീപിലെ ബഹ്മാന്‍ തുറമുഖത്ത് ആദ്യമടുക്കുന്ന ഫെറി തുടര്‍ന്ന് ബന്ദര്‍ അബ്ബാസിലെ ബഹോനര്‍ തുറമുഖത്തേക്ക് യാത്ര തിരിക്കും. ആഴ്ചയില്‍ രണ്ട് സര്‍വിസുകള്‍ വീതമായിരിക്കും ഉണ്ടാവുക. 
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് പുറപ്പെട്ട് അന്നേദിവസം ഉച്ചക്ക് രണ്ടിന് തിരികെയത്തെും. ശനിയാഴ്ചയാണ് അടുത്ത സര്‍വിസ്. അന്ന് പുലര്‍ച്ചെ ഏഴിന് പുറപ്പെട്ട് ഉച്ചക്ക് രണ്ടിന് തിരികെയത്തെും. നാഷനല്‍ ഫെറീസ് കമ്പനിക്ക് കീഴിലുള്ള അല്‍ ഹലാനിയാത്ത് എന്ന കപ്പലാകും ആദ്യ സര്‍വിസിന് ഉപയോഗിക്കുക. യാത്രക്കാര്‍ക്ക് സുരക്ഷയും യാത്രാസുഖവും ഉറപ്പാക്കുംവിധം രൂപകല്‍പന ചെയ്തിട്ടുള്ള അല്‍ ഹലാനിയാത്തില്‍ 100 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. ആദ്യഘട്ടത്തില്‍ യാത്രക്കാരെ മാത്രമാണ് കൊണ്ടുപോവുക. ഇറാനിയന്‍ തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്കുമാത്രമാണ് വാഹനങ്ങള്‍ കൊണ്ടുപോവുകയുള്ളൂ. 
സൗജന്യ സാമ്പത്തികമേഖലയായതിനാല്‍ കിഷം ദ്വീപിലേക്കുള്ള യാത്രക്ക് വിസ ആവശ്യമില്ല. ബന്ദര്‍ അബ്ബാസിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്വദേശികളും ഒമാനില്‍ താമസമാക്കിയിട്ടുള്ള വിദേശികളും അംഗീകൃത ട്രാവല്‍ ഏജന്‍റുമാരുടെ സഹായത്തോടെ വിസ കൈപ്പറ്റണം. ട്രാവല്‍ ഏജന്‍റുമാരുടെ പട്ടിക ഒമാനിലെ ഇറാന്‍ എംബസിയില്‍ ലഭ്യമാണ്. 
ഇറാനിയന്‍ ഭാഗത്തുനിന്ന് ഒമാനിലേക്ക് യാത്രചെയ്യുന്നവര്‍ക്കുള്ള വിസ സുല്‍ത്താനേറ്റ് എംബസിയിലെ കോണ്‍സുലാര്‍ സെക്ഷന്‍ മുഖേനയോ ഇലക്ട്രോണിക് വിസാ സംവിധാനം മുഖേനയോ ലഭ്യമാകും. യു.എ.ഇയില്‍ താമസിക്കുന്ന ഒമാനില്‍ ഓണ്‍അറൈവല്‍ വിസ ലഭ്യമാകുന്നവര്‍ ഒമാനിലേക്കുള്ള യാത്രക്കുമുമ്പേ ഇറാന്‍ വിസക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. എന്‍.എഫ്.സിയുടെ മസ്കത്ത്, ഷിനാസ്, ഖസബ്, ഷനാ, മസീറ ഓഫിസുകളില്‍ ഇറാന്‍ യാത്രക്കുള്ള ടിക്കറ്റുകള്‍ ലഭ്യമാകും. 
രേഖകള്‍ പരിശോധിക്കുന്നതിനും മറ്റുമായി യാത്രക്കാര്‍ നേരത്തേ ചെക് ഇന്‍ ചെയ്യണമെന്നും നാഷനല്‍ ഫെറീസ് കമ്പനി അധികൃതര്‍ അറിയിച്ചു. ഫെറി സര്‍വിസ് ആരംഭിക്കുന്നതോടെ ഒമാനില്‍നിന്നും ഇറാനിലേക്കും തിരിച്ചുമുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുമെന്ന് കണക്കുകൂട്ടപ്പെടുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വിസ് വിജയകരമാണെന്ന് കണ്ടാല്‍ സര്‍വിസിന്‍െറ എണ്ണം വര്‍ധിപ്പിക്കുമെന്ന് എന്‍.എഫ്.സി സി.ഇ.ഒ നേരത്തെ അറിയിച്ചിരുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.