വെള്ളം, വൈദ്യുതി നിരക്ക്  വര്‍ധിപ്പിക്കേണ്ടിവരുമെന്ന് വിദഗ്ധര്‍ 

മസ്കത്ത്: ഇന്ധനവിലക്ക് പിന്നാലെ ഒമാനില്‍ വെള്ളം, വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടിവരുമെന്ന് വിദഗ്ധര്‍. മേഖലയിലെ മിക്ക രാജ്യങ്ങളും വെള്ളം, വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചുകഴിഞ്ഞു. രണ്ടുദിവസത്തെ സൊസൈറ്റി ഓഫ് കോണ്‍ട്രാക്ടേഴ്സിന്‍െറ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. വെള്ളം, വൈദ്യുതി നിരക്കുകള്‍ താരതമ്യേന കുറഞ്ഞ രാജ്യമാണ് ഒമാന്‍. സ്ളാബ് ഒന്ന് മുതല്‍ 3000 വരെയുള്ള ഗാര്‍ഹിക ഉപഭോഗത്തിന് 10 ബൈസയാണ് ഈടാക്കുന്നത്. വാണിജ്യ ആവശ്യത്തിനാണെങ്കില്‍ ഇത് കിലോവാട്ടിന് 12 ബൈസയാകും. വേനല്‍കാലത്തെ അധിക ഉപയോഗമുള്ള സമയങ്ങളില്‍ വാണിജ്യ ആവശ്യത്തിനുള്ള നിരക്ക് കിലോവാട്ടിന് 24 ബൈസവരെ പോകും. വെള്ളത്തിന് ഈടാക്കുന്ന ചാര്‍ജാകട്ടെ ഗ്യാലന് രണ്ട് ബൈസ മാത്രമാണ്. ഒന്നുമുതല്‍ 500 വരെയുള്ള സ്ളാബില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഇത്രയുമാണ് നിരക്ക്. വാണിജ്യ ആവശ്യങ്ങള്‍ക്കാണെങ്കില്‍ ഇത് ഗ്യാലന് മൂന്ന് ബൈസ മാത്രമേ വരൂ. എണ്ണവില സൃഷ്ടിച്ച പ്രതിസന്ധിയില്‍ പരിഭ്രാന്തരാവേണ്ടതില്ല. എന്നാല്‍, ആശ്വസിക്കാന്‍ കഴിയുന്ന സമയവുമല്ല ഇതെന്ന് ഒ.എസ്.സി. സി.ഇ.ഒ ഷാസ്വര്‍ അല്‍ ബലൂഷി പറഞ്ഞു. 
സര്‍ക്കാറിന് കൂടുതല്‍ സാമ്പത്തികബാധ്യത നല്‍കാതെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എണ്ണവിലക്ക് പുറമെ രണ്ടു വലിയ വെല്ലുവിളികളാണ് രാജ്യത്തെ നിര്‍മാണക്കമ്പനികളും കരാറുകാരും അനുഭവിക്കുന്നത്. പരിശീലനം സിദ്ധിച്ച തൊഴിലാളികളെ ലഭിക്കുന്നില്ല എന്നതും, പേമെന്‍റുകള്‍ സമയത്തിന് ലഭിക്കുന്നില്ല എന്നുള്ളതുമാണ് ഈ വെല്ലുവിളികള്‍. പണം ലഭിക്കാന്‍ വൈകുന്നതിനാല്‍ പല കമ്പനികളുടെയും വികസനപ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള പ്രയാണവും തടസ്സപ്പെട്ടിരിക്കുകയാണെന്നും യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.