നേരിട്ടുള്ള വിദേശനിക്ഷേപം: നിയമം രണ്ടു മാസത്തിനകം സമര്‍പ്പിക്കും

മസ്കത്ത്:  വിദേശികള്‍ക്ക് ചില മേഖലകളില്‍ 100 ശതമാനം ഉടമസ്ഥാവകാശം നല്‍കുന്ന നേരിട്ടുള്ള വിദേശനിക്ഷേപം സംബന്ധിച്ച പുതിയ നിയമം രണ്ടുമാസത്തിനകം സര്‍ക്കാറിന്‍െറ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം വക്താക്കള്‍ വെളിപ്പെടുത്തി. ‘നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് നിയമത്തിന്‍െറ കരടുരൂപം തയാറാക്കി വരികയാണ്. രണ്ടു മാസത്തിനകം ഇത് വിശകലനത്തിനും അംഗീകാരത്തിനുമായി നിയമകാര്യ മന്ത്രാലയത്തിനും മജ്ലിസുശ്ശൂറക്കും മജ്ലിസുദൗലക്കും സമര്‍പ്പിക്കും’ -വാണിജ്യ-വ്യവസായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ അഹമ്മദ് ബിന്‍ ഹസന്‍ അല്‍ ദീബ് പറഞ്ഞു. ലോകബാങ്കുമായി സഹകരിച്ചാണ് നിയമത്തിന്‍െറ കരടുരൂപം തയാറാക്കുന്നത്. 
പൊതു-സ്വകാര്യ മേഖലകളിലെ നിരവധി സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ കരടുരൂപം പരിശോധിച്ചിട്ടുണ്ട്. വളരെ തുറന്ന മനസോടെയാണ് നിയമം തയാറാക്കിയിരിക്കുന്നത്. 
വിദേശികള്‍ക്ക് നൂറുശതമാനം ഉടമസ്ഥാവകാശം നല്‍കുന്ന പദ്ധതികളെ കുറിച്ചും മേഖലകളെ കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഏതെല്ലാം മേഖലകളില്‍ ഈ ആനുകൂല്യം ഇല്ളെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന വകുപ്പുകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 
രാജ്യത്ത് നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്ന വിദേശ നിക്ഷേപ നിയമത്തെ സ്വാഗതം ചെയ്യുന്നതായി ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഒ.സി.സി.ഐ) ഭരണനിര്‍വഹണ-ധനകാര്യ വൈസ് ചെയര്‍മാന്‍ രേഥ ജുമ മുഹമ്മദ് അലി അല്‍ സാലിഹ് പറഞ്ഞു. ഒരു സംരംഭം തുടങ്ങാന്‍ കുറഞ്ഞത് ഇത്ര മൂലധനം വേണമെന്ന നിയമത്തിലും ഇളവ് വരുത്തുന്നുണ്ട്. കൂടുതല്‍ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാന്‍ ഇത് സഹായിക്കും. രാജ്യത്തിന്‍െറ സാമ്പത്തിക ഉന്നമനത്തിന് സഹായിക്കുന്നതിന് പുറമെ ഇത് കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും- അദ്ദേഹം പറഞ്ഞു. 
സ്വദേശിവത്്കരണം രാജ്യത്തിന്‍െറ നയമാണ്. എല്ലാ നിക്ഷേപകരും സ്വാഭാവികമായി അതിന് മതിപ്പ് നല്‍കും. സ്വദേശികള്‍ക്കും നിയമം നിക്ഷേപാവസരം ഒരുക്കുന്നുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, അയല്‍രാജ്യങ്ങളില്‍നിന്ന് വ്യവസായ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വാണിജ്യ-വ്യവസായ മന്ത്രാലയം പുതിയ വ്യവസായ നയം രൂപവത്കരിച്ച് വരുകയാണ്. 
ഇതുസംബന്ധിച്ച ധാരണാപത്രം രണ്ടാഴ്ചക്കുള്ളില്‍ യു.എന്‍ വ്യവസായ വികസന സംഘടനയുമായി (യു.എന്‍.ഐ.ഡി.ഒ) ഒപ്പുവെക്കുമെന്ന് മന്ത്രാലയം വക്താക്കള്‍ അറിയിച്ചു. 
ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടിങ്ങിന്‍െറ (ജി.ഒ.ഐ.സി) സഹകരണത്തോടെയാണ് നയം രൂപവത്കരിക്കുന്നത്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.