ബലിപെരുന്നാള്‍, തിരുവോണ തിരക്ക്  മുതലെടുത്ത് വിമാനക്കമ്പനികള്‍

മസ്കത്ത്: ബലിപെരുന്നാളും തിരുവോണവും അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതിനെ തുടര്‍ന്നുള്ള യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് വിമാനക്കമ്പനികള്‍. പെരുന്നാളിനും ഓണത്തിനും അടുത്തുവരുന്ന ദിവസങ്ങളില്‍ എയര്‍ഇന്ത്യ എക്സ്പ്രസിന്‍േറതടക്കം ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നുതുടങ്ങി. 
സെപ്റ്റംബര്‍ ആദ്യത്തില്‍ ചില ദിവസങ്ങളില്‍ മാത്രമാണ് തിങ്കളാഴ്ച വൈകുന്നേരം കുറഞ്ഞ നിരക്ക് കാണിച്ചത്. ഇതും വരും ദിവസങ്ങളില്‍ ഉയര്‍ന്നുതുടങ്ങുമെന്ന് ട്രാവല്‍ ഏജന്‍സി മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. 
കോഴിക്കോടേക്കുള്ള എക്സ്പ്രസിന്‍െറ നിരക്കില്‍ സെപ്റ്റംബര്‍ ഒമ്പതിന് പുലര്‍ച്ചെയുള്ള സര്‍വിസിനാണ് ഏറ്റവും കൂടിയ നിരക്ക്, 156 റിയാല്‍. വാരാന്ത്യമായതിനാല്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്താണ് പ്രവാസിയുടെ പോക്കറ്റടിക്കുന്ന ഈ കുത്തനെയുള്ള കൊള്ള. ആറാം തീയതി മാത്രമാണ് കോഴിക്കോടേക്ക് എക്സ്പ്രസില്‍ കുറഞ്ഞ നിരക്കുള്ളത്, 68 റിയാല്‍. ഏഴിന് 85 റിയാലും പത്തിന് നൂറ് റിയാലുമാണ് നിരക്ക്. കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ഒമ്പതിനുള്ള എക്സ്പ്രസ് സര്‍വിസുകള്‍ക്ക് ഉയര്‍ന്ന നിരക്കാണ്. കൊച്ചിയിലേക്ക് 120 റിയാലും തിരുവനന്തപുരത്തിന് 118 റിയാലുമാണ് നിരക്ക്. കൊച്ചിയിലേക്ക് നാലാം തീയതി അമ്പത് റിയാല്‍ മാത്രമാണുള്ളത്. 
ഏഴിന് 74 റിയാലും എട്ടിന് നൂറ് റിയാലും പത്തിന് 90 റിയാലുമാണ് കൊച്ചിക്ക് പോകാന്‍ മുടക്കേണ്ടത്. തിരുവനന്തപുരത്തിന് ഏഴാം തീയതിയുള്ള 64 റിയാലാണ് കുറഞ്ഞ നിരക്ക്. പത്താം തീയതിയും 11നും തിരുവനന്തപുരത്തിന് പോകണമെങ്കില്‍ 103 റിയാല്‍ മുടക്കണം. ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയറിന്‍െറ കോഴിക്കോടിനുള്ള സര്‍വിസുകളില്‍ സെപ്റ്റംബര്‍ ആദ്യം മുതല്‍ 11 വരെ ഇക്കോണമി ക്ളാസിന് 200 റിയാലാണ് നിരക്ക്. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ബ്ളോക് ചെയ്ത അവസ്ഥയാണെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. ജെറ്റ് എയര്‍വേസിനും പല ദിവസങ്ങളിലും ഉയര്‍ന്ന തുകയാണ് ടിക്കറ്റിന് നല്‍കേണ്ടത്. പത്താം തീയതി തിരുവനന്തപുരത്തിന് 150 റിയാലും കൊച്ചിക്ക് 120 റിയാലുമാണ് നല്‍കേണ്ടത്. 
ബജറ്റ് എയര്‍ലൈനായ ഇനഡിഗോക്ക് ആകട്ടെ എക്സ്പ്രസിന് അടുത്തുള്ള തുകയാണ്. ഇന്‍ഡിഗോയിലെയും ജെറ്റിലെയും പല ദിവസങ്ങളിലെയും ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുതീര്‍ന്നിട്ടുമുണ്ട്. 
ഒമാന്‍ എയര്‍ മുംബൈ, ഹൈദരാബാദ് സര്‍വിസുകള്‍ക്ക് 75 മുതല്‍ 85 റിയാല്‍ വരെ നിരക്കില്‍ റിട്ടേണ്‍ ടിക്കറ്റ് അടക്കം നല്‍കുന്ന ആനുകൂല്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
എന്നാല്‍, കേരളത്തിലേക്കുള്ള സര്‍വിസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഒന്നുമില്ല. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.