കൊച്ചിയിലേക്ക് ഇനി 46 കിലോ  ലഗേജ് കൊണ്ടുപോകാം

മസ്കത്ത്: കുവൈത്ത് എയര്‍വേയ്സ് മസ്കത്തില്‍ നിന്ന് കൊച്ചിയടക്കം നാല് ഇന്ത്യന്‍ നഗരങ്ങളിലേക്കും ഏഷ്യന്‍ നഗരങ്ങളിലേക്കുമുള്ള സൗജന്യ ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ചു. ഈ റൂട്ടുകളിലെ യാത്രക്കാര്‍ക്ക് ജൂണ്‍ 30വരെ 23 കിലോ വീതം ഭാരമുള്ള രണ്ട് ലഗേജുകള്‍ കൊണ്ടുപോകാം. കൊച്ചിക്കുപുറമെ അഹ്മദാബാദ്, ഡല്‍ഹി, മുംബൈ, കൊളംബോ, മനില എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് 46 കിലോ ബാഗേജ് ആനുകൂല്യം ലഭിക്കും. രണ്ട് ദിശകളിലേക്കുമുള്ള യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് കുവൈത്ത് എയര്‍വേയ്സ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വേനല്‍കാലത്ത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കുവൈത്ത് എയര്‍വേയ്സ് ആവിഷ്കരിച്ച ‘ബാഗേജ് മെയ്ഡ് സിമ്പിള്‍’ പദ്ധതിയുടെ ഭാഗമായാണ് ബാഗേജ് അലവന്‍സില്‍ വര്‍ധന വരുത്തിയത്. മുകളില്‍ പറഞ്ഞതല്ലാത്ത സ്ഥലങ്ങളിലേക്ക് 23 കിലോ അധികം കൊണ്ടുപോകുന്ന യാത്രക്കാരില്‍നിന്ന് 45 റിയാല്‍ ഈടാക്കും. 23 കിലോ ഭാരമുള്ള മറ്റൊരു ലഗേജ് കൂടിയുണ്ടെങ്കില്‍ 80 റിയാലും അതേ ഭാരത്തിലുള്ള മൂന്നാമത്തെ ലഗേജ് കൂടിയുണ്ടെങ്കില്‍ 130 റിയാലും ഈടാക്കും. സൗജന്യ ലഗേജ് ആനുകൂല്യത്തിന് പുറമെ ടിക്കറ്റ് നിരക്കിലും കുറവുവരുത്തിയിട്ടുണ്ട്. കൊച്ചിയിലേക്ക് ഒരു വശത്തേക്കുള്ള ടിക്കറ്റിന് 48 റിയാലും രണ്ട് വശത്തേക്കുള്ള ടിക്കറ്റിന് 88 റിയാലുമാണ് നിരക്ക്. എയര്‍പോര്‍ട്ട് ടാക്സും സര്‍ചാര്‍ജും ഉള്‍ക്കൊള്ളിക്കാതെയാണ് ഈ നിരക്ക്. ജൂണ്‍ 15 വരെ ഈ ആനുകൂല്യം ലഭ്യമാകും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.