മസ്കത്ത്: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ് ഡി മത്സരത്തില്‍ ഒമാന്‍ ചൊവ്വാഴ്ച ഗുവാമിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ തുര്‍ക്മെനിസ്താനെ നല്ല മാര്‍ജിനില്‍ തോല്‍പിച്ച് ഗ്രൂപ്പില്‍ ഒന്നാമത് എത്തിയതിന്‍െറ ആത്മ വിശ്വാസവുമായാണ് ചുകപ്പുസേന ഇന്ന് കളത്തിലിറങ്ങുന്നത്. ബോഷറിലെ തങ്ങളുടെ സ്റ്റേഡിയത്തില്‍ കാണികളുടെ നിറഞ്ഞ പിന്തുണയോടെ പന്ത് തട്ടുമ്പോള്‍ ഒമാന് വിജയത്തിലപ്പുറം ചിന്തിക്കാന്‍ കഴിയില്ല. ഗ്രൂപ്പില്‍നിന്ന് ഒരു ടീം മാത്രമേ യോഗ്യത നേടൂവെന്നതും ഒമാന് വിജയം അനിവാര്യമാക്കുന്നു. ഗാലറികളില്‍ തിങ്ങിനിറയുന്ന കാണികളുടെ ആര്‍പ്പുവിളിയാകും ഒമാന്‍െറ ഏറ്റവും വലിയ പ്രചോദനം. കണക്കിലെ കളികളിലും ഒമാന്‍ തന്നെയാണ് കരുത്തര്‍. ഗ്രൂപ്പിലെ മൂന്നു ടീമിനെയും ഒമാന്‍ പരാജയപ്പെടുത്തി. ഗുവാമിനെ ആദ്യ മത്സരത്തില്‍ ഒമാന്‍ തോല്‍പിച്ചിരുന്നു. ഗുവാമും ഒമാനും പോയന്‍റ് നിലയില്‍ ഒന്നാമതാണെങ്കിലും ഗോള്‍ ശരാശരി കണക്കിലെടുത്താണ് പോയന്‍റ് നിലയില്‍ ഒന്നാമത് എത്തിയത്. ഒക്ടോബര്‍ എട്ടിന് ഏഷ്യന്‍ ശക്തികളായ ഇറാനെ നേരിടാന്‍ ഇന്നത്തെ വിജയം മുതല്‍കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് അലി അല്‍ ഹബ്സിയും കൂട്ടുകാരും. ബോഷറിലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയ ടീം ലോകകപ്പ് യോഗ്യത തങ്ങളുടെ നാടിന് നേടിക്കൊടുക്കാന്‍ അരയും തലയും മുറുക്കി സജ്ജരായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.