ഹാന്‍ഡ് ബാഗേജിന്‍െറ പേരില്‍ തര്‍ക്കം: എയര്‍ ഇന്ത്യ എക്സ്പ്രസ് നാലംഗ കുടുംബത്തിന്‍െറ യാത്ര മുടക്കി

മസ്കത്ത്: ഹാന്‍ഡ്ബാഗേജിന്‍െറ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍  നാലംഗ മലയാളി കുടുംബത്തിന്‍െറ യാത്ര മുടക്കിയതായി പരാതി.  സൊഹാറില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി ഇബ്രാഹീമിന്‍െറയും കുടുംബത്തിന്‍െറയും യാത്രയാണ് മുടങ്ങിയത്. ഇതുമൂലം ഇവര്‍ക്ക് ഞായറാഴ്ച നടന്ന ഭാര്യാസഹോദരന്‍െറ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച വൈകീട്ട് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. യാത്ര മുടങ്ങിയതിനത്തെുടര്‍ന്ന് ഞായറാഴ്ച ഉച്ചക്ക് കൊച്ചിക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വേറെ ടിക്കറ്റ് എടുത്താണ് ഏഴും മൂന്നും വയസ്സായ കുട്ടികള്‍ അടക്കമുള്ള കുടുംബം നാട്ടിലേക്ക് തിരിച്ചത്. തങ്ങള്‍ക്കൊപ്പം മറ്റൊരു കുടുംബത്തിനും യാത്ര നിഷേധിച്ചതായും ഇബ്രാഹീം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ബോര്‍ഡിങ് പാസ് ലഭിച്ച ശേഷം ഗേറ്റിലേക്ക് പോകവേയാണ് സംഭവമെന്ന് ഇബ്രാഹീം പറഞ്ഞു. 
ടിക്കറ്റില്‍ എഴുതിയിരുന്നതു പ്രകാരമുള്ള നാല് ഹാന്‍ഡ് ബാഗേജാണ് തങ്ങളുടെ കൈവശം ഉണ്ടായിരുന്നത്. ഗേറ്റില്‍ എത്തിയപ്പോള്‍ തൊട്ടുമുന്നിലുണ്ടായിരുന്ന കുടുംബത്തിന്‍െറ കൈവശം അധിക ഹാന്‍ഡ് ബാഗേജ് ഉണ്ടായിരുന്നു. ഇവരുമായി ഇതിന്‍െറ  പേരില്‍ ഗേറ്റിലുണ്ടായിരുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥനും ഒമാനി ഉദ്യോഗസ്ഥനും തര്‍ക്കമുണ്ടായി. തുടര്‍ന്ന് യാത്രചെയ്യാന്‍ അനുവദിക്കാനാകില്ളെന്ന് പറഞ്ഞ് പ്രായമായ സ്ത്രീയടങ്ങുന്ന ഈ കുടുംബത്തെ തിരിച്ചയച്ചു. തുടര്‍ന്ന് ഇബ്രാഹീമിനോടും കുടുംബത്തോടും നാല് ബാഗേജ് അനുവദിക്കാന്‍ കഴിയില്ളെന്ന് പറയുകയായിരുന്നു. ടിക്കറ്റില്‍ നാല് എണ്ണം എഴുതിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും ധാര്‍ഷ്ട്യത്തോടെ അനുവദിക്കാന്‍ കഴിയില്ളെന്നായിരുന്നു ഉദ്യോഗസ്ഥന്‍െറ പ്രതികരണം. എയര്‍പോര്‍ട്ടിലെ എയര്‍ ഇന്ത്യ ഓഫിസില്‍ ചെന്നെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ ബോര്‍ഡിങ്ങിനുള്ള സമയം കഴിഞ്ഞെന്ന് പറഞ്ഞ് തിരിച്ചയച്ചതായി ഇബ്രാഹീം പറഞ്ഞു. ഇവരുടെ ലഗേജുകള്‍ ഇറക്കിയ ശേഷം നിശ്ചിത സമയത്തിലും അര മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു എന്ന് ഇബ്രാഹീം പറഞ്ഞു. തുടര്‍ന്ന് സീബില്‍ താമസിക്കുന്ന സുഹൃത്ത്  നാസറിനെ ടെലിഫോണില്‍ ബന്ധപ്പെട്ടു.  
ശേഷം ഭാര്യയെയും കുട്ടികളെയും നാസറിന്‍െറ താമസ സ്ഥലത്ത്  കൊണ്ടുചെന്നാക്കിയ ശേഷം ട്രാവല്‍ ഏജന്‍സിയില്‍ ചെന്ന് അന്വേഷിച്ചപ്പോഴും നാല് ഹാന്‍ഡ്ബാഗേജ് അനുവദനീയമാണെന്നാണ് ടിക്കറ്റിലുള്ളതെന്നാണ് പറഞ്ഞതെന്ന് ഇബ്രാഹീം പറഞ്ഞു. 185 റിയാലോളമാണ് യാത്ര മുടങ്ങിയതിലൂടെ നഷ്ടമായത്. ഒടുവില്‍ കല്യാണ ദിവസമെങ്കിലും ചെന്നത്തൊമെന്നതിനാല്‍ 165 റിയാല്‍ മുടക്കി ഞായറാഴ്ച കൊച്ചി വഴിയുള്ള ടിക്കറ്റ് എടുത്ത് പോകാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടികളുമായി മൂന്ന് മണിക്കൂറിലേറെ യാത്രചെയ്ത് വന്നതാണെന്ന പരിഗണന പോലും നല്‍കാതെ അനാവശ്യകാര്യം പറഞ്ഞ് യാത്ര മുടക്കിയതിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇബ്രാഹീം. ഹാന്‍ഡ് ബാഗേജ് പരിധി കര്‍ക്കശമാക്കിയതിനെ തുടര്‍ന്നുള്ള എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ നടപടികള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. 
ഗേറ്റില്‍വെച്ച് ബാഗേജ് കൈയില്‍പിടിച്ച് തൂക്കിനോക്കി ഏകദേശ കണക്ക് പറയുകയാണത്രെ ചെയ്യാറ്. അധിക ഭാരം ഉണ്ടെന്നുപറഞ്ഞ് വാങ്ങുന്ന പണത്തിന് ഇവര്‍ രസീതിയും നല്‍കാറില്ളെന്നും ആക്ഷേപമുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.