മസ്കത്ത്: ഈ വർഷം ഒമാനിൽനിന്ന് ഹജ്ജിന് പോകുന്നവരിൽ 13,855 പേർ യാത്രാനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ജനറലും ഹജ്ജ് മിഷൻ തലവനുമായ സുൽത്താൻ ബിൻ സഈദ് അൽ ഹിനായ് നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. മിന, അറഫ ക്യാമ്പുകളിലെ സേവന പാക്കേജിന്റെ വിശദാംശങ്ങളും അദ്ദേഹം വിശദീകരിച്ചു. ഈ വർഷം ഒമാനിൽനിന്ന് ആകെ 14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
ഇതിൽ 13,500 പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളാണ്. ഹജ്ജ് സംഘത്തിൽ 30-45 വയസ്സിന് ഇടയിലുള്ളവർ 43 ശതമാനമാണ്. 46 മുതൽ 60 വരെ പ്രായമുള്ളവർ 35.1 ശതമാനവും 60 വയസ്സിന് മുകളിലുള്ളവർ 16.6 ശതമാനവുമാണ്. 18-30ന് ഇടയിൽ 5.3 ശതമാനവും വരും. ഹജ്ജിന്റെ ശരാശരി ചെലവ് വിമാനമാർഗം 2054 റിയാലാണ്.
കഴിഞ്ഞ വർഷത്തെ 222 റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 7.5 ശതമാനം കുറവാണ് കാണിക്കുന്നത്. കഴിഞ്ഞ വർഷം ഒമാനിൽനിന്ന് സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേർക്കായിരുന്നു അവസരം നൽകിയത്. പിന്നീട് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം 2338 പേർക്കുകൂടി അവസരം ലഭിക്കുകയായിരുന്നു. ഈ വർഷത്തെ ഓൺലൈൻ രജിസ്ട്രേഷന് മാർച്ച് നാലിനായിരുന്നു അവസാനിച്ചത്. ആകെ 42,406 അപേക്ഷകളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.