ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുന്നു
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസിന് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഒമാനിലെ പ്രവാസി സമൂഹം യാത്രയയപ്പ് നൽകി. മസ്കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ വ്യാഴാഴ്ച ശെവകീട്ട് നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട സദസ്സിലായിരുന്നു അംബാസഡറുടെ വിടവാങ്ങൽ. ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും ഏടുകളായി പാട്ടും നൃത്തച്ചുവടുകളും ചടങ്ങിൽ അരങ്ങേറി. ‘മിലെ സുർ മേരാ തുമാരാ...’ പാടി അംബാസഡറും ഒമാനിലെ അവസാന വേദിയൊഴിഞ്ഞു. തന്റെ സംഭാഷണത്തിനിടെ, ഒമാനികളുടെ തൊഴിൽ ഉൽപാദനക്ഷമതയെയും തൊഴിൽ സംസ്കാരത്തെയും അംബാസഡർ പ്രശംസിച്ചു. അതു പ്രവാസികൾക്കും പാഠമാകണമെന്ന് അദ്ദേഹം ഉണർത്തി.
കഴിഞ്ഞ 15 മാസത്തിനിടയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചു. തന്റെ ഔദ്യോഗിക കാലാവധിയിലെ നാഴികക്കല്ലുകളിലൊന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചതാണെന്ന് അദ്ദേഹം ഓർമിച്ചു. ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഉഭയകക്ഷി സഹകരണം എന്നിവ കൂടുതൽ ശക്തമാക്കി. ഇരുരാജ്യങ്ങളുടെയും നേതൃത്വങ്ങൾ തമ്മിലുള്ള ദൃഢമായ സൗഹൃദവും സഹകരണവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. തന്റെ സേവനകാലയളവിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിന് സുൽത്താനേറ്റിനോട് അദ്ദേഹം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.