മസ്കത്ത്: ലോകബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണ്ടെയ്‌നർ പോർട്ട് പെർഫോമൻസ് സൂചികയിൽ (സി.പി.പി.ഐ) ഒമാനിലെ സലാല തുറമുഖത്തിന് ആഗോളതലത്തിൽ മൂന്നാം സ്ഥാനവും അറബ് ലോകത്ത് ഒന്നാം സ്ഥാനവും. അന്താരാഷ്ട്ര ലോജിസ്റ്റിക്സ്-സമുദ്ര ഗതാഗത രംഗത്ത് ഒമാന്റെ പ്രാധാന്യവും മത്സരശേഷിയും വെളിപ്പെടുത്തുന്നതാണ് ഈ നേട്ടം. കണ്ടെയ്‌നർ കപ്പലുകൾ കൈകാര്യം ചെയ്യുന്നതിലെ വേഗത, കപ്പലുകൾ തുറമുഖത്ത് ചെലവഴിക്കുന്ന സമയം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ സൂചികയിൽ തുറമുഖങ്ങളുടെ കാര്യക്ഷമത അളക്കുന്നത്.
ആഗോള സമുദ്ര വ്യവസായ മേഖലയിലെ പ്രവർത്തന മികവ് വിലയിരുത്തുന്നതിനുള്ള പ്രധാന മാനദണ്ഡമായാണ് ഈ റാങ്കിങ് കണക്കാക്കപ്പെടുന്നത്. ഷിപ്പിംഗ് ചെലവ് കുറക്കുന്നതിനും വിതരണ ശൃംഖലയുടെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിനും കാര്യക്ഷമതയേറിയ തുറമുഖങ്ങൾ നിർണായക പങ്ക് വഹിക്കുന്നതായി ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കപ്പലുകൾ കുറഞ്ഞ സമയത്തിനുള്ളിൽ ചരക്കിറക്കി തിരിച്ചുപോകുന്നത് തുറമുഖങ്ങളിലെ തിരക്ക് കുറക്കാനും ആഗോള ലോജിസ്റ്റിക് ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കും. ആധുനിക സൗകര്യങ്ങളുടെയും പ്രവർത്തന മികവിന്റെയും പിൻബലത്തിൽ, ലോകത്തിലെ പ്രമുഖ തുറമുഖങ്ങളെ പിന്നിലാക്കിയാണ് സലാല തുറമുഖം ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.