ഐക്യരാഷ്ട്രസഭയിൽ ഒമാൻ പ്രതിനിധി ‘മസ്കത്ത് പ്ലാൻ’ അവതരിപ്പിക്കുന്നു
മസ്കത്ത്: ലോകമെമ്പാടുമുള്ള വെറുപ്പും വംശഹത്യകളും സംഘർഷങ്ങളും തടയുന്നതിനായി ഒമാൻ രൂപം നൽകിയ ആഗോള പദ്ധതിയായ ‘മസ്കത്ത് പ്ലാൻ’ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യു.എൻ, യുണൈറ്റഡ് നേഷൻസ് അലയൻസ് ഓഫ് സിവിലൈസേഷൻസ്, വംശഹത്യ പ്രതിരോധത്തിനായുള്ള യു.എൻ ഓഫീസ്, പീസ് മേക്കേഴ്‌സ് നെറ്റ്‌വർക്ക് എന്നിവയുമായി സഹകരിച്ചാണ് ഒമാൻ സുൽത്താനേറ്റ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.
ആഗോളതലത്തിൽ വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങൾ, അക്രമത്തിനായുള്ള പ്രകോപനങ്ങൾ, വലിയ കുറ്റകൃത്യങ്ങൾ എന്നിവ തടയാനും സുസ്ഥിരമായ സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിനുമായി വികസിപ്പിച്ചെടുത്തതാണ് ഈ സുപ്രധാന പ്രതിരോധ പദ്ധതി. ലോകമെമ്പാടുമുള്ള വിവിധ മത-സാമൂഹിക നേതാക്കൾ, തദ്ദേശീയ ജനവിഭാഗങ്ങൾ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവരുമായി നടത്തിയ വിപുലമായ കൂടിയാലോചനകളുടെ ഫലമായാണ് ‘മസ്‌കറ്റ് പ്ലാൻ’ രൂപീകൃതമായത്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര-പ്രാദേശിക തർക്കങ്ങൾ പരിഹരിക്കുന്നതിൽ മതനേതാക്കൾ, പാരമ്പര്യ നേതാക്കൾ, ഗോത്രത്തലവന്മാർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കാനും അവരെ ശക്തരാക്കാനുമുള്ള ഒരു അന്താരാഷ്ട്ര ചട്ടക്കൂടാണ് ഈ പദ്ധതിയിലൂടെ ഒമാൻ മുന്നോട്ടുവെക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ വികസിപ്പിച്ചെടുത്ത ‘മസ്കത്ത് പ്ലാൻ’, പ്രധാനമായും മധ്യസ്ഥത, ചർച്ചകൾ, സമാധാന ചർച്ചകൾ, സുസ്ഥിര വികസനം എന്നിവയിലൂടെ ലോകത്തെ സങ്കീർണമായ വെല്ലുവിളികളെ നേരിടാനാണ് ലക്ഷ്യമിടുന്നത്.
വിദ്വേഷ പ്രസംഗങ്ങളെയും തീവ്രവാദത്തെയും നേരിടാൻ രാഷ്ട്രീയ-സുരക്ഷാ മാർഗങ്ങൾ മാത്രം പോരെന്നും പകരം സാമൂഹികവും സാംസ്കാരികവുമായ കൂട്ടായ്മകൾക്ക് മാത്രമേ വലിയ പ്രതിസന്ധികൾ ഒഴിവാക്കാൻ സാധിക്കൂ എന്നുമുള്ള ശക്തമായ ബോധ്യത്തിലാണ് ഈ പ്ലാൻ അധിഷ്ഠിതമായിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുമായുള്ള പങ്കാളിത്തം വിപുലീകരിക്കുക, പ്രാദേശിക-സാമൂഹിക നേതാക്കളെ സമാധാന പ്രവർത്തനങ്ങളിൽ ശാക്തീകരിക്കുക, ജനങ്ങൾക്കിടയിൽ പരസ്പര സാംസ്കാരിക ധാരണ വളർത്തുക എന്നിവയാണ് ഇതിലൂടെ ഒമാൻ ലക്ഷ്യമിടുന്നത്.
ആഗോള സമാധാനത്തിലും സഹവർത്തിത്വത്തിലും ഒമാന്റെ വളർന്നുവരുന്ന പങ്കിന് ഈ പദ്ധതി കൂടുതൽ കരുത്തുപകരും. യു.എൻ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനകൾ, ആഗോള സമാധാന നിർമാണ പങ്കാളികൾ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒമാന്റെ ആഗോള സ്വാധീനവും സമാധാന ശ്രമങ്ങളും കൂടുതൽ ശക്തമാക്കുന്ന ഈ പുതിയ പദ്ധതിക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.