ന്യൂഡൽഹി/ മസ്കത്ത്: ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം കടലിൽ അപകടത്തിൽപെട്ട ചരക്കുകപ്പലിലെ ജീവനക്കാരെ മുഴുവൻ റോയൽ ഒമാൻ നേവിയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എംബസി അറിയിച്ചു.
എംടി ജൽവീർ എന്ന കപ്പലിലെ ജീവനക്കാരെയാണ് സുരക്ഷിതമായി ഒഴിപ്പിച്ചത്.അപകടത്തിൽ നിലവിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ കപ്പലിന് എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച വിവരങ്ങൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യൻ എംബസി ബന്ധപ്പെട്ട ഒമാൻ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. വടക്കൻ അൽ ബാത്തിന ഗവർണറേറ്റിലെ ഷിനാസ് തുറമുഖം ഒമാന്റെ വടക്കൻ തീരപ്രദേശത്തെ ഒരു പ്രധാന സമുദ്ര ഗതാഗത കേന്ദ്രമാണ്.
അതേസമയം, കഴിഞ്ഞ ദിവസം സുഹാർ തീരത്തിന് സമീപം ആക്രമിക്കപ്പെട്ട കപ്പലിൽ നിന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരിൽ രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു.
പലാവു പതാകയേന്തിയ എം.ടി സെറ്റബല്ലോ എന്ന കപ്പലിൽ 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെയും ഒമാൻ അധികൃതരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.